ആ ജീവൻ ഇല്ലാതാക്കിയവർ എന്ത് നേടി, എന്ത് സന്തോഷവും സമാധാനവുമാണ് അവർക്ക് കിട്ടിയത്; നടി സീമ ജി നായർ അഭിമന്യൂവിനെ പറ്റി

തൊടുപുഴ: “ഞാനും ഒരമ്മയാണ്… ഇന്ന് അഭിയുടെ ഓർമ ദിനം- ആ ജീവൻ ഇല്ലാതാക്കിയവർ എന്ത് നേടി, എന്ത് സന്തോഷവും സമാധാനവും ആണ് അവർക്ക് കിട്ടിയത്..” മഹാരാജാസ് കോളജിൽ വർഗീയവാദികൾ കൊലപ്പെടുത്തിയ അഭിമന്യൂവിനെ പറ്റി നടി സീമ ജി നായർ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ. നാൻ പെറ്റമകൻ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപെട്ടാണ് സീമ അഭിമന്യുവിൻ്റെ വീട്ടിൽ പോയത്. മരിച്ച മകൻ്റെ ഫോട്ടോയുടെ മുമ്പിൽ രാവിലെ ചായയും പലഹാരങ്ങളും വെയ്ക്കുന്ന അഭിമന്യൂവിൻ്റെ അമ്മയെ പറ്റി വികാരനിർഭരമായ കുറിപ്പാണ് സീമ എഴുതിയത്.

ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:

ഞാനും ഒരമ്മയാണ്… ഇന്ന് അഭിയുടെ ഓർമ ദിനം (അഭിമന്യു ).. നാൻ പെറ്റമകൻ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപെട്ടു എനിക്ക് വട്ടവടയിൽ അഭിയുടെ ജന്മസ്ഥലത്തു പോകേണ്ടി വന്നു.. അവൻ ജനിച്ച വീടും, ഓടിക്കളിച്ച വഴികളും, അവന്റെ ഓർമ്മകൾ ഉറങ്ങുന്ന, സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയ ആ ഗ്രാമത്തിലേക്കുള്ള എന്റെ യാത്ര വിങ്ങുന്ന മനസ്സോടെ ആയിരുന്നു.. ആ വീട്ടിൽ തന്നെയായിരുന്നു ഷൂട്ടും.. ആദ്യമായി അവിടെ ചെല്ലുമ്പോൾ കണ്ട കാഴ്ച്ച.. അവന്റെ ഫോട്ടോയുടെ മുന്നിൽ രാവിലെ കാപ്പിയും ബിസ്ക്കറ്റും ലഡുവും വെച്ചിരിക്കുന്നു.. അഭിയുടെ അമ്മയും ഉണ്ട് അതിന്റെ അടുത്ത്.. അവന്റ അമ്മയുടെ റോൾ ആയിരുന്നു സിനിമയിൽ എനിക്ക്.. എന്താ അമ്മ ഇങ്ങനെ വെച്ചിരിക്കുന്നത് എന്ന്‌ ചോദിച്ചപ്പോൾ പറഞ്ഞത് “അഭിക്കുള്ള കാപ്പിയും പലഹാരവും ആണ്, അവനു വിശക്കില്ലേ”യെന്നു.. നെഞ്ച് പിളർക്കുന്ന ഉത്തരം ആയിരുന്നു അത്.. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. അവന്റ അതെ പ്രായം ആണ് എന്റെ മകനും. അവനിലൂടെ ഞാൻ എന്റെ അപ്പുവിനെയാണ് കണ്ടത്.. ആ അമ്മയിലൂടെ ഞാൻ എന്നേ തന്നെയാണ് കണ്ടത്.. പിന്നെയുള്ള ഓരോ ദിവസവും ഓരോ അനുഭവങ്ങൾ ആയിരുന്നു.. കണ്ണുകൾ നിറഞ്ഞു കവിയാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല.. അവർക്കു കേറി കിടക്കാൻ വീടും അഭിയുടെ പേരിൽ അവൻ ആഗ്രഹിച്ചത് പോലെ വട്ടവടയിൽ എല്ലാ സൗകര്യങ്ങളോടെ ഒരു വലിയ ലൈബ്രറിയും പെങ്ങളുടെ കല്യാണവും എല്ലാം നടന്നു.. പക്ഷെ അഭി മാത്രം ഉണ്ടായിരുന്നില്ല.. 😰😰😰 ആ ജീവൻ ഇല്ലാതാക്കിയവർ എന്ത് നേടി, എന്ത് സന്തോഷവും സമാധാനവും ആണ് അവർക്ക് കിട്ടിയത്.. ആ അമ്മയുടെ മരണം വരെ അവനെയും കാത്തു ചോറും കറിയും ഉണ്ടാക്കി അവനു ഇഷ്ടപ്പെട്ട ആഹാരങ്ങളും ഉണ്ടാക്കി വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന അവന്റെ അമ്മ.. ഒരിക്കലും തിരിച്ചു വരില്ലയെന്നറിഞ്ഞിട്ടും പ്രതീക്ഷയോടെ ഇരിക്കുന്ന ഒരമ്മ.. ആ നൊമ്പര കാഴ്ച മരണം വരെ എന്നിലുണ്ടാവും.. ഇത് പോലെ പിടഞ്ഞു വീണ എല്ലാ മക്കളെയും അവരുടെ കുടുംബത്തെയും ഓർത്തുകൊണ്ട് അഭിയുടെ ആത്മാവിനു നിത്യ ശാന്തി നേർന്നുകൊണ്ട് രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാവല്ലേയെന്നു പ്രാർത്ഥിച്ചുകൊണ്ട് ഇതൊരു രാഷ്ട്രീയ കുറിപ്പല്ല എന്ന്‌ പറഞ്ഞു കൊണ്ട് ഞാൻ എന്ന അമ്മയുടെ ആത്മനൊമ്പരകുറിപ്പ് മാത്രമാണിതെന്നു ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു.. ഇനിയും എന്തൊക്കെയോ എഴുതണം എന്നുണ്ട്, പക്ഷേ പറ്റുന്നില്ല…