മാറ്റിവച്ച സിബിഎസ് ഇ – പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ കേന്ദ്രനിലപാട് ഇന്ന്; തീരുമാനം നാളെ

ന്യൂഡെല്‍ഹി : കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സിബിഎസ് ഇ – പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. പരീക്ഷ നടത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനായി വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചതായും, തീരുമാനം ഉടൻ അറിയിക്കുമെന്നും സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ന് വൈകീട്ട് വരെയാണ് നിലപാട് അറിയിക്കാൻ സമയം തേടിയിട്ടുള്ളത്.

ഇതേത്തുടർന്ന് കേസ് സുപ്രീംകോടതി നാളെ പരി​ഗണിക്കും. നാളെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് ഹർജി കോടതി പരി​ഗണിക്കുക. വിദ്യാർത്ഥികളുടെ ആശങ്ക മനസ്സിലാക്കുന്നതായി കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലൊഴികെ രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 1-15 തീയതികളില്‍ ഇവ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് പടരുന്നത് ചൂണ്ടിക്കാട്ടി പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.