ന്യൂഡെൽഹി: ദേശിയ തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാകുന്നു. കാര്യങ്ങൾ പിടി വിട്ടു പോകുമോ എന്ന ആശങ്ക വർധിക്കുന്നതിനിടെ കൊറോണ വ്യാപനത്തെ സംബന്ധിച്ചുള്ള തയ്യാറെടുപ്പുകളെ കുറിച്ചു ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യ മന്ത്രി ഡോ ഹർഷ വർധനും ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും .
ഡെൽഹി കോർപ്പറേഷനിലെ മേയർമാരും യോഗത്തിൽ പങ്കെടുക്കും. യോഗത്തെ കുറിച്ച് ആഭ്യന്തര മന്ത്രി ഓഫീസ് അറിയിച്ചു. ഇന്നു വൈകീട്ട് അഞ്ചിനാണ് യോഗം ചേരുക എന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ബുധനാഴ്ച കെജ്‌രിവാൾ അമിത് ഷായെ കണ്ട് തലസ്ഥാനത്തെ കൊറോണ സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്തിരുന്നു. നിർണായക സാഹചര്യം നേരിടാൻ എല്ലാ സഹകരണവും ഷാ ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം കണക്കിലെടുത്ത് ഡെൽഹിയിലെ താമസക്കാർക്ക് ആയി കിടക്കകൾ റിസർവ് ചെയ്യാനുള്ള ഡെൽഹി സർക്കാരിന്റെ തീരുമാനം ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ നിരോധിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഡെൽഹിയിൽ നിലവിൽ 36824 സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ ഉണ്ട്. ഇതിൽ 22212 പേർ നിലവിൽ ചികിത്സയിൽ ഉണ്ട്. 1214 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു