മുംബൈ: കൊറോണ വാർഡിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ മരിച്ചതിനെ തുടർന്ന് മുംബൈ കിങ് എഡ്വാർഡ് മെമ്മോറിയൽ ആശുപത്രിയിൽ പ്രതിഷേധം. മെഡിക്കൽ സ്റ്റാഫും മറ്റ് ജീവനക്കാരും സർക്കാർ ആശുപത്രിക്കു പുറത്ത് വലിയ പ്രതിഷേധമാണ് നടത്തുന്നത്.
നാല് ദിവസമായി ഇയാൾക്ക് സുഖമില്ലായിരുന്നുവെന്നും എന്നാൽ ആശുപത്രി അധികൃതർ ലീവ് നിഷേധിച്ചതായും ആരോപണമുയരുന്നുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇയാൾ മരിച്ചത്. കൊറോണ മൂലമാണ് അദ്ദേഹം മരിച്ചതെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ ഇയാൾക്ക് കൊറോണ ബാധിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്. നൂറുകണക്കിന് ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും മറ്റുള്ളവരും മാസ്കുകളിലും മറ്റ് സംരക്ഷണ ഉപകരണങ്ങളും ധരിച്ചാണ് പ്രതിഷേധിക്കുന്നത്.
ഇന്നലെ രാത്രി മുതൽ ഇദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലായിരുന്നു. ആശുപത്രിയുടെ ഇടനാഴികളിലെ സ്ട്രെച്ചറുകളിൽ മൃതദേഹങ്ങൾ കൊണ്ടുവെച്ചിരിക്കുന്ന ചിത്രങ്ങളും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി. ഇയാളുടെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംസ്ഥാനസർക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ് കെ.ഇ.എം ആശുപത്രി.