കൊറോണ ബാധിച്ച ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ: ഭർത്താവ് മരിച്ചെന്ന് ആശുപത്രി

ഹൈദരാബാദ്: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ. ഈ കൊറോണ രോ​ഗി മെയ് ഒന്നിന് മരിച്ചുവെന്ന് ആശുപത്രി റിപ്പോർട്ട്. അല്ലമ്പള്ളി മാധവി എന്ന ഹൈദരാബാദ് സ്വദേശിനിയായ സ്ത്രീയാണ് തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി കഴിഞ്ഞ ബുധനാഴ്ച രാത്രി ആശുപത്രിയിൽ എത്തിയത്. എന്നാൽ മാധവിയുടെ പരാതിയില്‍ പറയുന്നയാള്‍ ഈ മാസം ഒന്നിന് രോ​ഗബാധിതനായി മരിച്ചുവെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ പരിധിയില്‍ സംസ്കരിച്ചുവെന്നുമാണ് അധികൃതർ മറുപടിയായി നൽകിയിരിക്കുന്നത്.

മെയ് ഒന്നിന് വൈകുന്നേരം ആറോടെയായിരുന്നു മരണം. കൊറോണ ബാധിച്ച് ഗുരുതര നിലയിലായ അദ്ദേഹത്തെ രക്ഷിക്കാനായില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ച് കുടുംബാംഗങ്ങളെ അറിയിച്ച ശേഷം മൃതദേഹം പൊലീസിന് കൈമാറിയിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. കൊറോണ ബാധിച്ച് മരിച്ചാല്‍ കുടുംബം മുന്നോട്ട് വന്നില്ലെങ്കില്‍ കോര്‍പ്പറേഷന്‍ തന്നെയാണ് സംസ്കാരം നടത്താറുള്ളത്. മെയ് ഒന്നിന് മാധവിയുടെ ഭർത്താവ് മധുസുദനന്‍ മരിച്ചതായി പൊലീസിന്‍റെ രേഖയിലുമുണ്ട്. എന്നാല്‍, മധുസൂദനന് എങ്ങനെയാണ് കൊറോണ ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഭര്‍ത്താവ് മധുസൂദനനെ (42) കാണാനില്ലെന്ന് അല്ലമ്പള്ളി മാധവി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബുധനാഴ്ച രാത്രി ട്വീറ്റ് വന്നിരുന്നു. എന്നാൽ, ആ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ അപ്രത്യക്ഷമായി. ഇതോടെയാണ് ആശുപത്രി അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചത്. മധുസൂദനനെ ഏപ്രില്‍ 30നാണ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.