മുംബൈ: മഹാനഗരത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അയൽ നഗരങ്ങൾ പ്രവേശനം നിഷേധിച്ചു.
മുംബൈയിൽ വിവിധ അവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്ന പ്രദേശവാസികൾക്കാണ് പ്രവേശനം നിഷേധിച്ച് അയൽ നഗരങ്ങൾ ഉത്തരവുകൾ പുറപ്പെടുവിച്ചത്.
കല്യാൺ-ദൊംബിവാലി, ഉൽഹാസ്നഗർ, അംബർനാഥ്, കുൽഗാവ്-ബദ്‌ലാപൂർ എന്നീ നഗരങ്ങളിലെ പൗരസംഘടനകൾ മുംബൈയിൽ ജോലി ചെയ്യുന്ന പ്രദേശവാസികളുടെ യാത്രകൾ മെയ് 8 മുതൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് കല്യാൺ-ഡോംബിവാലി, ഉൽഹാസ്നഗർ മുനിസിപ്പൽ കോർപ്പറേഷനുകൾ ഉത്തരവുകൾ പിൻവലിച്ചു.
അംബർനാഥ്, കുൽഗാവ്-ബദ്‌ലാപൂർ നഗരസഭകളും ഇത് പിന്തുടരുമെന്ന് ശിവസേന എംപി ശ്രീകാന്ത് ഷിൻഡെ പറഞ്ഞു. ജോലി ആവശ്യങ്ങൾക്കായി ധാരാളംപേർ പേർ മുംബൈയിൽ എത്തുന്നുണ്ടെന്നും കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടിയാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവർക്കുള്ള താമസസൗകര്യം അതത് ജോലിസ്ഥലങ്ങളിൽ ഒരുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രവേശനം നിഷേധിക്കാനുള്ള തീരുമാനം, വൈറസിനെതിരെ അവിരാമം പോരാടുന്ന, സർക്കാർ ജീവനക്കാരുടെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ അനിൽ ഗൽഗാലി പറഞ്ഞു.