പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാര കലാകാരൻ വേലായുധൻ കീഴില്ലം അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാര കലാകാരൻ വേലായുധൻ കീഴില്ലം അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് ആയിരുന്നു അന്ത്യം. ചാലക്കുടിയിലെ സ്വകാര്യആശുപത്രിയിലാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് രാത്രി 8 ന് ചാലക്കുടി പോട്ടയിലെ വീട്ടുവളപ്പിൽ നടക്കും.

സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ എന്ന ചിത്രത്തിൽ ആണ് ഒടുവിൽ പ്രവർത്തിച്ചത്. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനായിരുന്നു പുരസ്കാരം. മലയാള സിനിമയിലെ നിരവധി സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.

പെരുമ്പാവൂരിനടുത്ത് കീഴില്ലത്തായിരുന്നു ജനനം. ചെറിയ പ്രായത്തില്‍ തന്നെ ചലച്ചിത്ര രംഗത്തെത്തി. മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെജി ജോര്‍ജിന്റെ ഉള്‍ക്കടലില്‍ വസ്ത്രാലങ്കാര സഹായായിട്ടായിരുന്നു തുടക്കം. പിന്നീട് കോലങ്ങള്‍, കടമ്പ എന്നിവയിലും വസ്ത്രാലങ്കാര സഹായിയായി.

സിദ്ദിഖിന്റെ മോഹന്‍ലാല്‍ ചിത്രമായ ബിഗ്ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. റാംജിറാവ് സ്പീക്കിങ് മുതല്‍ സിദ്ദിഖ് ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു.

കമല്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, എകെ ലോഹിതദാസ് എന്നിവരുടെയെല്ലാം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചു. ബാലചന്ദ്ര മേനോന്റെ കലികയില്‍ അതിഥി താരമായി വേഷം ചെയ്തിട്ടുണ്ട്.