ന്യൂഡെൽഹി: ഡെൽഹിയിൽ എൽഎൻജെപി ആശുപത്രിയിൽ കൊറോണ ഡ്യൂട്ടിയിലുള്ള നഴ്സുമാരോട് കടുത്ത അവഗണനയെന്ന് പരാതി. ജീവൻ പണയ പെടുത്തി മഹാമാരിയോട് പടവെട്ടുന്നവർക്ക് സമയത്തിന് ഭക്ഷണമില്ല. താമസിക്കാൻ സൗകര്യവുമില്ലാതെ നട്ടം തിരിയുകയാണിവർ. ഭക്ഷണം കിട്ടാതെ ഒരു നഴ്സ് തലകറങ്ങി വീണതോടെ നഴ്സുമാർ ആശുപത്രിക്കുള്ളിൽ പ്രതിഷേധ സ്വരമുയർത്തി.
മൂന്നു ഷിഫ്റ്റുകളിലാണ് ആശുപത്രിയിൽ ജീവനക്കാർക്ക് ഡ്യൂട്ടി. രാവിലെ ഡ്യൂട്ടിക്ക് എത്തുന്നവർക്ക് ആശുപത്രിയിലും ഉച്ചയ്ക്കും വൈകുന്നേരവും എത്തുന്നവർക്ക് താമസ സ്ഥലത്തുമാണ് ഭക്ഷണം നൽകുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി ഇന്ന് ആശുപത്രിയിൽ മാത്രമേ ഭക്ഷണം ഉണ്ടാവുകയുള്ളൂവെന്നാണ് നഴ്സുമാര്‍ക്ക് കിട്ടിയ അറിയിപ്പ്. മണിക്കൂറുകള്‍ കാത്തിന്നിരുന്നിട്ടും ഭക്ഷണമെത്തിയില്ല.
ഇതിനിടെയാണ് ഒരു നഴ്സ് തല കറങ്ങി വീണത്.തുടർന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു. നേരത്തെ ഇവിടെ നഴ്സുമാർക്ക് പഴകിയ ഭക്ഷണം വിതരണം ചെയ്തത് വിവാദമായിരുന്നു. താമസത്തിലടക്കം നഴ്സുമാരോട് കടുത്ത വിവേചനമാണ് അധികൃതർ കാട്ടുന്നത്. ഹാളുകളിലും ലോഡ്ജുകളിലും തിങ്ങി ഞെരുങ്ങിയാണ് നഴ്സുമാർ കഴിയുന്നത്. എന്നാൽ ഡോക്ടർമാർക്കാകട്ടെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സുഖതാമസവും.