തിരുവനന്തപുരം: മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
മഹല്ലു കമ്മിറ്റികള്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ സക്കാത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണെന്നും ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുള്ളതിനാല്‍ വക്കീല്‍ ഫീസിന് തുക ആവശ്യമായി വരുമെന്നും പരിഹാസരൂപേണ കെ.എം ഷാജി പോസ്റ്റില്‍ പരാമര്‍ശിച്ചാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
കെ.എം ഷാജിയുടെ പരാമര്‍ശം ശുദ്ധനുണയാണെന്നും ദുരിതാശ്വാസ നിധിയും വക്കീല്‍ ഫീസുമായും ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ അറിയാത്ത ഒരുപാട് പാവങ്ങള്‍ ഈ നാട്ടില്‍ ഉണ്ടെന്നും അവരെ എന്താവശ്യത്തിനാണ് എം.എല്‍.എ തെറ്റിദ്ധരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ആരാഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണോ വക്കീലിന് ഫീസ് നല്‍കുന്നതെന്നും എന്തിനാണ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ക്ഷോഭത്തോടെ ചോദിച്ചു. ‘എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല. എം.എല്‍.എ ആയിരിക്കുന്ന ഒരാളില്‍ നിന്നും ഇത്തരത്തില്‍ ഒരു വാചകം വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ?. കെ.എം ഷാജിയുടെ പാര്‍ട്ടി എല്ലാ തരത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായും സഹകരിക്കുന്നു.’ വെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.