പെഷവാർ : പാക് പ്രൊഫഷണല്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ സഫര്‍സര്‍ഫ്രാസ് കൊറോണ ബാധിച്ചു മരിച്ചു.
ക്രിക്കറ്റ് ലോകത്ത് നിന്നുമുള്ള ആദ്യ കൊറോണ മരണം ആണിത്. അന്‍പതു വയസ്സായിരുന്നു സഫര്‍ സര്‍ഫ്രാസിന്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഫറിന് കൊറോണ സ്ഥിരീകരിച്ചത്. ഇതിനുശേഷം പെഷാവറിലെ ലേഡി റീഡിംഗ് ആശുപത്രിയില്‍ ഐസിയുവിലായിരുന്നു. സ്ഥിതി ഗുരുതരമായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്.
1988 മുതല്‍ 1994 വരെയുള്ള കാലഘട്ടത്തില്‍ 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1990-നും 1992-നും ഇടയില്‍ ആറ് ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു. സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം പരിശീലകനായും ശ്രദ്ധ നേടി. പെഷാവര്‍ അണ്ടര്‍ 19 ടീമിനെയും സീനിയര്‍ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ ഇദ്ദേഹം സ്ലോ ലെഫ്റ്റ് ആം സ്പിന്നര്‍ കൂടിയായിരുന്നു.