തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ 4 ആലപ്പുഴ 2 പത്തനംതിട്ട,തൃശൂർ,കാസർഗോഡ് ഒന്നു വീതവും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ വിദേശത്ത് നിന്ന് വന്നവരാണ്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തതിലൂടെ 2 പേർക്കും സമ്പർക്കത്തിലൂടെ 3 പേർക്കും രോഗം വന്നു. ഇന്ന് 13 കേസുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ആകെ 345 പേർക്കാണു രോഗം, 259 പേർ ചികിത്സയിലുണ്ട്. 169 ‘പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരാണ് കേരളത്തിലുള്ളത്. ഇതിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. 20,000 കിറ്റ് ഐസിഎംആർ വഴി നാളെ ലഭിക്കും. കാസർകോട് അതിർത്തിയിൽ സജീവമായി ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ട്. കൊറോണ സർട്ടിഫിക്കറ്റ് കിട്ടാൻ തടസ്സമുണ്ടാവില്ല. അത്യാവശ്യ രോഗികളാണ് അങ്ങോട്ട് പോകേണ്ടത്.
അമേരിക്കയിൽ ഉൾപ്പെടെ നിരവധി മലയാളികൾ കൊറോണ ബാധിച്ചതിന്റെ അടിസ്ഥാനത്തിൽ കൊറോണ ബാധിത രാജ്യങ്ങളിൽ നോർക്കയുടെ നേതൃത്വത്തിൽ അഞ്ച് കൊറോണ ഹെൽപ് ഡസ്ക്കുകൾ ആരംഭിക്കാൻ തീരുമാനിച്ചു. പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം ലഭിക്കും. കേരളത്തിലുള്ള ഡോക്ടർമാരുമായി വിഡിയോ, ഓഡിയോ കോളുകൾ നടത്താം.– മുഖ്യമന്ത്രി പറഞ്ഞു.