ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്; മാത്യകയായി ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ അഖിൽ

തൊടുപുഴ: കൊറോണ പ്രതിരോധത്തിനായി അവധിയില്ലാതെ പോരാടുന്ന അഖിൽ സർക്കാർ സർവീസിലെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവന നൽകി മാതൃകയായി. ഇടുക്കിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെകടറായ കൂത്താട്ടുകുളം സ്വദേശിയായ അഖിൽ സലിമോനാണ് വ്യത്യസ്ത മാത്യകയായത്.

ജൂനിയർ ഹെൽത്ത് ഇൻസ്പെകടറായി മാർച്ചിലാണ് അഖിൽ ജോലിയിൽ പ്രവേശിച്ചത്. 7 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സർക്കാർ സർവീസിൽ കയറിപ്പറ്റിയത്. റാങ്ക് ലിസ്റ്റിൽ വന്നിട്ടും നിയമനം ലഭിക്കാൻ സെക്രട്ടറിയേറ്റിലും കോടതിയിലും നിരവധി തവണ കയറി ഇറങ്ങി. ഒടുവിൽ നിയമനം ലഭിച്ചത് ഇടുക്കിയിൽ. ആദ്യ ആഴ്ച കുഴപ്പം ഇല്ലാതെ കടന്നു പോയി. ഇതിനിടെയാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്നതും ഇടുക്കിയിൽ റിപ്പോർട്ട് ചെയ്യുന്നതും.

കന്നി ശമ്പളം കിട്ടുമ്പോഴേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാൻ അഖിൽ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ശമ്പളം സംഭാവനയായി നൽകുകയും ചെയ്തു. ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ നാട്ടിലാണ് അഖിലിന്റെ ഇപ്പോഴത്തെ ജോലി. കൊറോണ പ്രതിരോധത്തിനായി അവധി പോലുമില്ലാതെ പോരാട്ടത്തിലാണ് അഖിൽ.