Home Local News നില മെച്ചപ്പെട്ടു;വാ​വ സു​രേ​ഷിന് സൗജന്യ ചികിൽസ

നില മെച്ചപ്പെട്ടു;വാ​വ സു​രേ​ഷിന് സൗജന്യ ചികിൽസ

0

തിരുവനന്തപുരം: പാമ്പുകടിയേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സുരേഷിന് പൂർണമായും സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതു സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന് നിർദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു.

ആശുപത്രിയിലെ മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് സുരേഷിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം പ്രത്യേക മുറിയിലേക്ക് മാറ്റും. മുറി വാടക സൗജന്യമായിരിക്കും. അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. 

അഞ്ചു ദിവസം മുമ്പ് പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിയ സുരേഷിന് പ്രാഥമിക പരിശോധനയിൽ തന്നെ വലത് കൈയ്യിൽ നീരും വിഷബാധയേറ്റ ലക്ഷണങ്ങളുമുണ്ടായിരുന്നു.

രക്തപരിശോധനയിലും വിഷബാധയേറ്റതിന്‍റെ വ്യതിയാനങ്ങൾ കണ്ടെത്തിയിരുന്നു. 

തുടർന്ന് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിഷബാധ നിർവീര്യമാക്കാനുള്ള ആന്‍റി സ്നേക്ക് വെനം നൽകി നിരന്തരം നിരീക്ഷിച്ചു. വിഷത്തിന്‍റെ തീവ്രത കൂടിയതിനാൽ നാലു പ്രാവശ്യമാണ് വിഷം നിർവീര്യമാക്കാൻ ആന്‍റി സ്നേക്ക് വെനം നൽകിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നൽകി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചതായും മന്ത്രി അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന്‍റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്.മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവി കുമാര്‍ കുറുപ്പ്, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അരുണ, ക്രിട്ടിക്കല്‍ കെയര്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അനില്‍ സത്യദാസ്, ഹേമറ്റോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ.ശ്രീനാഥ് എന്നിവരാണ് ബോര്‍ഡില്‍ ഉള്ളത്.

ഈ മാസം 13നാണ് പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ പാമ്പിനെ പ്രദർശിപ്പിക്കുമ്പോഴാണ് സുരേഷിന് കടിയേറ്റത്. കല്ലേറത്തെ ഒരു വീട്ടിൽ നിന്നും പിടികൂടിയ അണലിയാണ് സുരേഷിനെ കടിച്ചത്. പ്രാഥമീക ശുശ്രൂഷയ്ക്ക് ശേഷം സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here