ത്യശൂർ: കൊറോണ വൈറസ് ബാധിച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം ഇന്നു രാവിലെ ആറിനാണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
ചികിത്സാ സൗകര്യങ്ങൾ കണക്കിലെടുത്താണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. വൈറസബാധ സംശയിക്കുന്ന നാലു പേരുടെ പരിശോധനാ ഫലം
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കാനുണ്ട്.
20 മുറികളുള്ള വലിയ ഐസൊലേഷൻ വാർഡാണ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ച് ഡോക്ടർമാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരുടെയും സേവനം ലഭ്യമാണ്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. പേവാർഡിൽ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികൾ സജ്ജീകരിച്ചത്.
ആവശ്യമെങ്കിൽ കൂടുതൽ രോഗികളെ കിടത്താനുള്ള സ്ഥലങ്ങളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
കൊറോണ സ്ഥിരീകരിച്ച വിദ്യാർഥിനിക്ക് പുറമേ നിലവിൽ ഒമ്പത് പേർ തൃശൂരിൽ നിരീക്ഷണത്തിലുണ്ട്. വീടുകളിലും ആശുപത്രികളിലുമായി ആകെ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.
നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വ്യാഴാഴ്ച ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ദീർല നേരം തൃശൂരിൽ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതെ തുടർന്നായിരുന്നു അടിയന്തിര നടപടികൾ.
കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ ലോക ആരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.