മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം; സിസിടിവി ക്യാമറ തകര്‍ത്ത് റെക്കോര്‍ഡര്‍ കൊണ്ടുപോയി

വടകര: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍-പ്രേമലത ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതിനും പതിനൊന്നിനും ഇടയിലായിരുന്നു സംഭവം. മോഷണം നടക്കുന്ന സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നില്ല.

വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. വീട്ടിലെ സാധനങ്ങളൊക്കെ പുറത്തേക്ക് വാരി വലിച്ചിട്ടെങ്കിലും വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല. അതേസമയം മോഷ്ടാക്കള്‍ വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്ത് റെക്കോര്‍ഡര്‍ കൊണ്ടു പോയി.

സമീപത്തെ കല്ലേരി രാമദാസന്റെ വീട്ടില്‍ മോഷണം നടന്നു. ഏഴ് പവന്‍ സ്വര്‍ണവും 8000 രൂപയും മോഷണം പോയി. വീട്ടുകാര്‍ ഉത്സവത്തിനു പോയ സമയത്താണ് മോഷണം. റൂറല്‍ പൊലീസ് മേധാവി എ ശ്രീനിവാസ് പരിശോധന നടത്തി. ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.