
തിരുവനന്തപുരം: തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് സഹോദരന് സുഭാഷ്. സുരേഷിന്റെ ശരീരത്തില്‍ ഉടനീളം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് സുഭാഷ് പറഞ്ഞു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം നടത്തുമെന്ന് സുഭാഷ് കൂട്ടിച്ചേര്‍ത്തു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് പ്രതി മരിച്ചതെങ്കിലും സുരേഷിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചതവുകള്‍ ഹൃദ്രോഗത്തിന് ആക്കം കൂട്ടിയെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതോടെ സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുകയാണ്. തിരുവല്ലം ജഡ്ജി കുന്നിലെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയായിരുന്നു മരിച്ച സുരേഷ്.
സംഭവത്തില്‍ സുരേഷ് ഉള്‍പ്പടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28ന് ആയിരുന്നു സംഭവം. പൊലീസ് കസ്റ്റഡിയിലിരിക്കെ പിറ്റേദിവസമാണ് സുരേഷ് മരിച്ചത്. രാവിലെയോടെ സുരേഷിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് നാട്ടുകാരും സുരേഷിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പോസ്റ്റുമോര്‍ട്ടം നടപടിക്രമം പൂര്‍ത്തിയാക്കിയത്. പ്രതികളെ രാത്രിയില്‍ കസ്റ്റഡയിലെടുത്ത ശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴും കൊണ്ടുവന്നപ്പോഴും സ്റ്റേഷന് ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയില്ലെന്നും വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ വീഴ്ച വരുത്തിയ എസ്ഐമാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്ഐ സജീവ് എന്നിവരെ സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.