
കൊച്ചി: ഒന്നരവയസുകാരി നോറയെ വിശ്വാസത്തിന്റെ പുറത്താണ് ഒന്നാം പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിന്റെ സംരക്ഷണയിലാക്കിയിട്ട് ലോഡ്ജിന് പുറത്ത് പോയതെന്ന് സിപ്സി. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ രാവിലെ മുതല്‍ നടന്ന ചോദ്യം ചെയ്യലിലാണ് സിപ്സി ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക ഇടപാടുകള്‍ ഉള്ളതിനാലാണ് പുറത്ത് പോയതെന്ന് സിപ്സി പറഞ്ഞെങ്കിലും പൊലീസ് ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
ഒന്നര വയസുകാരിയെ ഹോട്ടല്‍മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ അച്ഛന് സജീവ്, അമ്മൂമ്മ സിപ്സി എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനെതിരെ കുഞ്ഞിന്റെ പിതാവ്, മുത്തശ്ശി എന്നിവര്‍ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്തുന്നതിന് മൂന്ന് പ്രതികളെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വഴിവിട്ട ബന്ധങ്ങള്‍ക്കും ലഹരി വ്യാപാരത്തിനും മറയായി കുഞ്ഞിനെ സിപ്സി ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അഞ്ച് വയസുകാരനായ സഹോദരനോട് പൊലീസ് സംസാരിച്ചിരുന്നു. കുട്ടികളുടെ പരിപാലനത്തില്‍ സിപ്സി വീഴ്ച വരുത്തിയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ബുധനാഴ്ച കൊച്ചി കലൂരിലെ ലെനിന് സെന്ററിന് സമീപമുള്ള ഒരു ഹോട്ടല്‍ മുറിയിലായിരുന്നു സംഭവം. മുത്തശ്ശിയുടെ കാമുകന് ബിനോയ് ആണ് ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്. എട്ടു വര്‍ഷത്തോളമായി ബിനോയും സിപ്സിയും തമ്മില്‍ പരിചയത്തിലായിരുന്നു. കൊല്ലപ്പെട്ട ഒന്നരവയസുകാരിയുടെ അമ്മ ഡിക്സി വിദേശത്ത് ആയിരുന്നു. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്സി വിദേശത്ത് നിന്നെത്തിയത്.