
ആലുവ: ഇന്ന് മഹാശിവരാത്രി. കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്‌ചാത്തലത്തില്‍ പതിനായിരങ്ങൾ ഇക്കുറി ബലിതര്‍പ്പണം നടത്തുന്നതിന് ആലുവ മണപ്പുറത്ത് എത്തുമെന്നാണ് വിലയിരുത്തൽ. സംസ്‌ഥാനത്ത് ഏറ്റവും അധികം ഭക്‌തര്‍ ബലിതര്‍പ്പണത്തിനെത്തുന്നത് ആലുവയിലാണ്.
പെരിയാറില്‍ മുങ്ങിക്കുളിച്ച് മണപ്പുറത്തും മറുകരയില്‍ അദൈ്വതാശ്രമത്തിലുമാണ് പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്തുന്നത്. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും തര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ നിയന്ത്രണങ്ങൾ കാരണം ഇക്കുറി അഭൂതപൂർവ്വമായ ഭക്തജനത്തിരക്കുണ്ടാകുമെന്ന കണക്കുകൂട്ടലിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലും അദൈ്വതാശ്രമത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്‌റ്റുമാണ് അടിസ്‌ഥാന സൗകര്യങ്ങളൊരുക്കിയത്.മണപ്പുറത്ത് ബലിതര്‍പ്പണം ഇന്ന് രാത്രി ആരംഭിച്ച് തർപ്പണം നാളെ രാത്രി 11 വരെ നീളും.