
കൊച്ചി: തൃക്കാക്കരയില്‍ രണ്ടരവയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ചത് ആരെന്ന കാര്യത്തില്‍ ദുരൂഹത തുടരവേ, കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിൻ ഒളിവില്‍ പോയി. ഇന്നലെ പകല്‍ മുഴുവൻ പൊലീസ് ഇയാളെ ചോദ്യം ചെയ്യാനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മിക്കപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഏറ്റവും ഒടുവിൽ മുത്തങ്ങയിലാണ് ടവർ ലൊക്കേഷൻ കണ്ടത്. ആന്‍റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് കുഞ്ഞിന്‍റെ അച്ഛൻ ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു.എന്നാൽ വീണു പരിക്കേറ്റതാണെന്ന മൊഴിയിൽ അമ്മ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവർക്കൊപ്പം താമസിച്ചരുന്ന ആന്റണി ടിജോയെ ഉടന്‍ ചോദ്യം ചെയ്യേണ്ടതിലെന്നായിരുന്നു പൊലീസിന്‍റെ തീരുമാനം.
അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്ലാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം ഫോണില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്നലെ കഥ മാറി. ആന്‍റണിയാകാം മര്‍ദ്ദനത്തിന് പിന്നിലെന്ന ആരോപണവുമായി കുഞ്ഞിന്റെ അച്ഛൻ രംഗത്തെത്തി. ആൻറണിയുടെ സംശയസ്പദമായ പശ്ചാത്തലത്തെ കുറിച്ച് പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയോളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെഇന്നലെ പകല്‍ മുഴവന്‍ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഇല്ല.
ചില സമയങ്ങളിൽ മാത്രമാണ് മൊബൈൽ ഫോണ്‍ സജീവമായിരുന്നത്.തൃക്കാക്കര സ്റ്റേഷനില്‍ ചോദ്യം ചെയ്യാൻ എത്തണമെന്ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ചെങ്കിലും അതിനും മറുപടിയില്ലായിരുന്നു. ഇതോടെയാണ് ഇയാൾ ഒളിവില്‍ പോയെന്ന് പൊലീസിന് മനസ്സിലായത്. ഈ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇയാളുടെ ബന്ധുക്കളെ അടക്കം പൊലീസ് ചോദ്യം ചെയ്യും. ഇതിനിടെ ഫ്ലാറ്റില് ഒപ്പം താമസിച്ചിരുന്ന സഹോദരിയുടെ മകന്‍റെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസ് ശിശുക്ഷേമ സമിതിക്ക് കത്ത് നൽകി. കൗണ്‍സിലരുടെ സഹായത്തോടെ മൊഴിയെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പത്ത് വയസ്സുള്ള മകന് സമാന രീതിയില്‍ മര്‍ദ്ദനം ഏറ്റിട്ടുണ്ടൊ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, ആശുപത്രിയിൽ തുടരുന്ന രണ്ടര വയസ്സുകാരിയുടെ തലച്ചോറിലുണ്ടായ രക്തസ്രാവം കുറഞ്ഞത് ആശ്വാസകരമാണ്. തലച്ചോറിന്റെ ഇരുവശത്തും ഉണ്ടായിരുന്ന നീർക്കെട്ടിനും കുറവുണ്ട്. കഴുത്തിന്റെ ഭാഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്റെ മുകൾ ഭാഗം മുതൽ രക്തസ്രാവം ഉണ്ടെന്നും പരിശോധന റിപ്പോർട്ട് പറയുന്നു.