
കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ബോംബുമായി വന്ന സംഘം ‘പ്ലാൻ ബി’യും ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തൽ.
ബോംബ് പൊട്ടിയില്ലെങ്കിൽ വാൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതനുസരിച്ച് ഒരു കാറിൽ നാലംഗസംഘം വാളുകളുമായി വിവാഹവീടിന് സമീപത്ത് എത്തുകയും വാൾ വീശുകയും ചെയ്തു. ഇവരെ നാലുപേരെയും എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കാടാച്ചിറ സ്വദേശി സനാദ് അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ആയുധവുമായി വന്ന കാറും പോലീസിന്റെ കസ്റ്റഡിയിലാണ്.
ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ മിഥുൻ, അക്ഷയ്, ഗോകുൽ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ മിഥുനാണ് ബോംബ് പൊട്ടിയില്ലെങ്കിൽ വാൾ ഉപയോഗിച്ചും എതിർസംഘത്തെ നേരിടണമെന്ന പദ്ധതി തയ്യാറാക്കിയത്. ഇതുപ്രകാരം സുഹൃത്തായ കാടാച്ചിറ സ്വദേശി സനാദിനെ മിഥുൻ ഫോണിൽവിളിച്ചു. ആയുധങ്ങളുമായി തോട്ടടയിൽ എത്തണമെന്നായിരുന്നു നിർദേശം. തുടർന്ന് സനാദ് മറ്റ് മൂന്നുപേരുമായി കാറിൽ തോട്ടടയിൽ എത്തുകയായിരുന്നു.