
വാഷിങ്ടൺ: യുഎസ്സിലെ കാലിഫോർണിയയിൽ മഞ്ഞുവീഴ്ചയിൽ കുടുങ്ങിപ്പോയ ദമ്പതികളെയും അവരുടെ നായയെയും രണ്ട് മാസത്തിന് ശേഷം രക്ഷപ്പെടുത്തി.
ഒരു വിദൂരപ്രദേശത്ത് ക്യാബിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു കുടുംബം. അതോടെ, കുടുംബത്തിന് കഴിക്കാനുള്ള ഭക്ഷണവും ഇല്ലാതായിത്തുടങ്ങി. ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് കനത്ത മഞ്ഞുവീഴ്ചയ്ക്കും മരങ്ങൾ വീണതിനും ശേഷം ഡിസംബർ ആറ് മുതൽ ദമ്പതികളും അവരുടെ നായയും വടക്കൻ കാലിഫോർണിയയിലെ ക്യാബിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച രാവിലെ, സിയറ കൗണ്ടി ഷെരീഫിന്റെ ഓഫീസിലേക്ക് ദമ്പതികളിൽ നിന്ന് ഒരു കോൾ ലഭിച്ചു, സാക്രമെന്റോയ്ക്ക് ഏകദേശം രണ്ട് മണിക്കൂർ വടക്കായി, കൗണ്ടിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു ക്യാബിനിൽ നിന്ന് തങ്ങളെ രക്ഷിക്കണമെന്നായിരുന്നു സന്ദേശം.
ദമ്പതികൾ അപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. അവർക്ക് കഴിക്കാൻ ഭക്ഷണമില്ലായിരുന്നു. ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിനായി ഷെരീഫിന്റെ ഓഫീസ് കാലിഫോർണിയ ഹൈവേ പട്രോളുമായി (CHP) ബന്ധപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം, ഹെലികോപ്റ്ററിന് സ്ഥലത്ത് ഇറങ്ങാനും ദമ്പതികളെയും അവരുടെ ചെറിയ നായയെയും പുറത്തെടുക്കാനും കഴിഞ്ഞു. വീടിന് മുകളിലേക്ക് ഹെലികോപ്ടർ പറന്നിറങ്ങുന്ന വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനെ അവഗണിച്ച് ഉദ്യോഗസ്ഥർ ഹെലികോപ്റ്റർ ക്യാബിന് സമീപം ഇറക്കി. ദമ്പതികളെയും നായയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ദമ്പതികളുടെ സുഹൃത്തുക്കൾ പിന്നീട് ഷെരീഫിന്റെ ഓഫീസിൽ നിന്ന് അവരെ കൂട്ടിക്കൊണ്ടുപോയതായി അധികൃതർ പറഞ്ഞു.