
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഹർജി തള്ളിയത്തോടെ മീഡിയ വൺ ചാനലിനുള്ള വിലക്ക് പ്രാബല്യത്തിൽ വരും.തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാൽ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതിൽ ഇടപെടരുത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ കൈമാറിയിട്ടുണ്ട്. ചാനലിലെ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കേസിൽ കക്ഷി ചേരുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തു.
വാർത്താവിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസിൽ ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗരേഖകൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കാറുണ്ടെന്നും ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.