കൊച്ചി: ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന മൊബൈൽ ഫോൺ സർവീസ് സെന്റർ ഉടമയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. എറണാകുളത്ത് മൊബൈൽ ഫോൺ സർവീസ് സെന്റർ നടത്തിയിരുന്ന ഷലീഷിന്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.യുവാവിന്റെ ബന്ധുക്കള്‍ അങ്കമാലി പൊലീസിലാണ് പരാതി നല്‍കിയത്. കൊടകര കോടാലി സ്വദേശി സലീഷ് എന്ന യുവാവ് 2020 ഓഗസ്റ്റ് 30നാണ് വാഹനാപകടത്തില്‍ മരിച്ചത്. ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ഷലീഷിന്റെ സഹോദരൻ പരാതിയിൽ പറയുന്നു. ഷലീഷ് ഓടിച്ചിരുന്ന കാർ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസും ഇതേകാര്യം തന്നെയാണ് കണ്ടെത്തിയത്. എന്നാൽ മരണത്തിൽ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണെന്നുമാണ് ഷലീഷിന്റെ കുടുംബം ഇപ്പോൾ പറയുന്നത്. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി നിലവിൽ ദീലിപിനെതിരേ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാനും സാധ്യതയുണ്ട്.ദിലീപിന്റെ മൊബൈൽ ഫോണുകൾ സർവീസ് നടത്തിയിരുന്നത് ഷലീഷിന്റെ എറണാകുളത്തെ സർവീസ് സെന്ററിലായിരുന്നു.
ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഷലീഷ് ‘വെൽക്കം ടു സെൻട്രൽ ജയിൽ’ അടക്കമുള്ള ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെയടക്കം ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. രജിസ്ട്രാർ ജനറലിന് ഫോണുകൾ കൈമാറി. അതേസമയം, കേസിൽ നിർണായകമെന്ന് പറഞ്ഞ ഒരു ഫോൺ കോടതിയിൽ ഹാജരാക്കിയിട്ടില്ല.
കേസിനു പിന്നാലെ ദിലീപ് സ്വന്തം നിലയ്ക്കു മുംബൈക്കു ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച രണ്ടു ഫോണുകള്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിച്ചത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തുവന്നതും അന്വേഷണസംഘം കോടതിയില്‍ ഉന്നയിച്ചതുമായ കാര്യങ്ങളില്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.ഈ മൊബൈലുകള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ ഏതു ഏജന്‍സിക്കു നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി ഇന്നു വ്യക്തത വരുത്തും. അതേസമയം, കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ദിലീപിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
ഫോണ്‍ പരിശോധിക്കുന്നതിലൂടെ കേസിനാസ്പദമായ വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇങ്ങനെ വന്നാല്‍ തൊട്ടടുത്ത നിമിഷം കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് ദിലീപിന്റെ അറസ്റ്റിലേക്ക് കടക്കും. കേസില്‍ ദിലീപിന്റെ ആവശ്യങ്ങളെ കോടതി പരിഗണിക്കാത്തത് നേട്ടമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.അതേസമയം, സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളിലും ഫോണ്‍ പരിശോധനയിലൂടെ വ്യക്തത വരുമെന്നാണ് കരുതുന്നത്.
അതോടൊപ്പം മാഡം ആരാണെന്നു തെളിയിക്കുന്ന സൂചനകളും ഈ ഫോണുകളില്‍ നിന്നു ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഫോണ്‍ വിളികള്‍, എസ്എംഎസ്, ചാറ്റിംഗ്, വീഡിയോ, ചിത്രങ്ങള്‍, കോള്‍ റിക്കാര്‍ഡിംഗ് തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.2017 ഡിസംബറില്‍ എംജി റോഡിലെ ഫ്ലാറ്റില്‍ വച്ചും 2018 മേയിൽ പോലീസ് ക്ലബ്ബില്‍ വച്ചും 2019ല്‍ സുഹൃത്ത് ശരത്തും സിനിമ നിര്‍മാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.