ന്യൂഡെൽഹി: സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ സ്വന്തമാക്കിയ ടാറ്റ തുടക്കത്തിൽ വലിയ അഴിച്ചുപണികൾ നടത്തില്ല.
എയർ ഇന്ത്യ ബോർഡിൽ നിലവിലുള്ള നാല് ഡയറക്ടർമാരെയും നിലനിർത്തുമെന്നും ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുക, വിമാനങ്ങളുടെ സമയക്രമം കൃത്യമാക്കുക എന്നിവയ്ക്കാണ് പ്രാഥമിക ഘട്ടത്തിൽ പരിഗണന നൽകുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.ബി.സി-ടി.വി 18 റിപ്പോർട്ട് ചെയ്യുന്നു. ഒരാഴ്ച മുമ്പ് നിയമിതനായ ഐ.എ.എസ് ഓഫീസർ വിക്രം ദേവ് ഭട്ട് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി തുടരും.വി
നോദ് ഹെഡ്മഡി (ഫിനാൻസ്), അമൃത സരൺ (ഉദ്യോഗം), മീനാക്ഷി മല്ലിക് (കമേഴ്സ്യൽ), ക്യാപ്ടൻ ആർ. എസ് സന്ധു (ഓപറേഷൻസ്) എന്നിവരാണ് നിലവിലുള്ള ഡയറക്ടർമാർ. ടാറ്റ ഔദ്യോഗികമായി നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഒരാഴ്ച മാത്രം മുമ്പാണ് സിവിൽ ഏവിയേഷൻ മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാലിനെ മാറ്റി എയർ ഇന്ത്യ വിക്രം ദേവ് ഭട്ടിനെ സി.എം.ഡി ആക്കിയത്.
വിക്രം ദേവ് ഭട്ട് ചുമതലയേറ്റ വിവരം എയർ ഇന്ത്യ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല.നിലവിലുള്ള ബോർഡിനു കീഴിൽ എയർ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താനും ആവശ്യമെങ്കിൽ മാത്രം ഉന്നത തലത്തിൽ അഴിച്ചുപണി നടത്താനുമാണ് ടാറ്റ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനം. വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് മാനേജ്മെന്റ് കമ്മിറ്റി മേൽനോട്ടം വഹിക്കും. രത്തൻ ടാറ്റ, എൻ ചന്ദ്രശേഖരൻ എന്നിവരുടെ മേൽനോട്ടത്തിലുള്ള മാനേജ്മെന്റ് കമ്മിറ്റിയാവും ഉന്നതതലത്തിൽ പുതിയ നിയമനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുക.