ബിവറേജ് ഔട്ട്ലെറ്റില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ

തൃശ്ശൂര്‍: അന്തിക്കാട് ബിവറേജ് ഔട്ട്ലെറ്റില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയായ അരിമ്പൂര്‍ സ്വദേശി പണിക്കെട്ടി വീട്ടില്‍ കുഞ്ഞന്‍ എന്ന് വിളിക്കുന്ന രാകേഷിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അന്തിക്കാട് ബിവറേജിലെത്തിയ പ്രതി ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ടായിരുന്നു തുടക്കം. മദ്യം കൊടുക്കാതെ വന്നപ്പോള്‍ ജീവനക്കാരോട് കയര്‍ക്കുകയും ബില്ലിംഗ് മെഷീന്‍ വലിച്ചെറിഞ്ഞു കേടുപാട് വരുത്തുകയും ചെയ്തു.തുടര്‍ന്ന് വാള്‍വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാളെ അന്തിക്കാട് നിന്നാണ് പൊലീസ് പിടികൂടിയത്. മൂന്ന് കൊലപാതക കേസുകളുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് രാകേഷ്. ഈ അടുത്ത ദിവസമാണ് ഇയാള്‍ ജയിലില്‍ നിന്നുമിറങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.