ഇസ്ലാമാബാദ്: താൻ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തുവെന്ന ആരോപണവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാൻ. ഇതാണോ ഇമ്രാൻ ഖാന്റെ പുതിയ പാകിസ്താനെന്ന് ചോദിച്ച അവർ ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും പരിഹസിച്ചു.ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് മടങ്ങുമ്പോൾ എന്റെ കാറിന് നേരെ വെടിയുതിർത്തുവെന്നും മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ തന്നെ തോക്കിൻ മുനയിൽ നിർത്തിയെന്നും അവർ ട്വിറ്ററിൽ കുറിച്ചു. “എന്റെ പേഴ്സണൽ സെക്രട്ടറിയും ഡ്രൈവറും കാറിലുണ്ടായിരുന്നു. ഇതാണോ ഇമ്രാൻ ഖാന്റെ പുതിയ പാകിസ്താൻ? ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതം!-”അവർ ട്വീറ്റ് ചെയ്തു.പരിക്കേറ്റില്ലെങ്കിലും സംഭവം തന്നിൽ രോഷമുണ്ടാക്കിയെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും റെഹം ഖാൻ പറഞ്ഞു. ഭീരുത്വം നിറഞ്ഞ ഗൂഢശ്രമങ്ങൾ നടത്തിന്നതിനേക്കാൾ ഒരു നേരിട്ടുള്ള പോരാട്ടമാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. മരണത്തെയോ പരിക്കിനെയോ താൻ ഭയപ്പെടുന്നില്ലെന്നും എന്നാൽ തനിക്കൊപ്പം പ്രവർത്തിക്കുന്നവരേക്കുറിച്ച് ആശങ്കയും ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.ബ്രിട്ടീഷ്-പാകിസ്താനി വംശജയും പത്രപ്രവർത്തകയും മുൻ ടിവി അവതാരകയുമായ റെഹം ഖാൻ 2014-ലാണ് ഇമ്രാൻ ഖാനെ വിവാഹം കഴിക്കുന്നത്. 2015 ഒക്ടോബറിൽ ഇരുവരും വിവാഹമോചിതരായി. 48 കാരിയായ റെഹം തന്റെ മുൻ ഭർത്താവിന്റെ കടുത്ത വിമർശകയായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭരണരീതിയെയും പൊതുസമൂഹത്തിലെ അഭിപ്രായങ്ങളേയും നിരന്തരം അവർ വിമർശിക്കാറുണ്ട്.