പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധാർഷ്ട്യമെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. പ്രധാനമന്ത്രിയുമായി കാർഷിക സമരത്തെപ്പറ്റി ചർച്ച ചെയ്യാൻ പോയി തർക്കിച്ചു പരിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ദാദ്രിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ അദ്ദേഹം രൂക്ഷവിമർശം ഉന്നയിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കർഷക സമരം ചർച്ച ചെയ്യാൻ വേണ്ടി പോയിരുന്നു, എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ തർക്കിച്ചു പിരിയുകയായിരുന്നു. അദ്ദേഹം വളരെ ധാർഷ്ട്യമുള്ളയാളാണ്. 500 കർഷകരാണ് മരിച്ചത് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോൾ ‘അവർ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചത്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറു ചോദ്യം . അതെ, നിങ്ങൾ രാജാവിരിക്കുന്നതിനാൽ എന്നായിരുന്നു എന്റെ മറുപടി. തുടർന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ മോദി പറയുകയായിരുന്നുവെന്നും താൻ അതനുസരിച്ചുവെന്നും സത്യപാൽ മാലിക് പറഞ്ഞു.കേന്ദ്ര സർക്കാരിനെതിരെ നേരത്തെയും സത്യപാൽ മാലിക് രംഗത്തെത്തിയിരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട്, കർഷകരുടെ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ബി.ജെ.പി ഇനി അധികാരത്തിൽ തിരിച്ചുവരില്ലെന്ന മാലികിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഉത്തർപ്രദേശിലെ പല ഗ്രാമങ്ങളിലും ഇപ്പോൾ ബി.ജെ.പി നേതാക്കൾക്ക് പ്രവേശിക്കാൻ പോലും കഴിയില്ലെന്നും മാലിക് പറഞ്ഞിരുന്നു.