തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി കൊറോണ വൈറസിൻ്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. എറണാകുളത്ത് ആറു പേർക്കും തിരുവനന്തപുരത്ത് 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ പതിനൊന്നു വയസ്സുകാരനും ഉൾപ്പെടുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ ബാധിതർ 24 ആയി.
അതേസമയം രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അടിയന്തര യോഗം വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡെല്‍ഹിയിലാണ് ഏറ്റവുമധികം പേര്‍ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. 57 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 54 പേര്‍ക്കാണ് വൈറസ് ബാധ പിടിപെട്ടത്. തെലങ്കാന( 24), കര്‍ണാടക( 19), രാജസ്ഥാന്‍ (18), കേരളം (15), ഗുജറാത്ത് (14) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒമിക്രോൺ ബാധിതർ.
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം. രാജ്യത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതടക്കം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം സംസ്ഥാനങ്ങളോട് ആലോചിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. വൈറസ് ബാധയെ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.