Home State ഗുരുവായൂരപ്പന് കാണിക്ക ലഭിച്ച മഹീന്ദ്ര ഥാർ അമലിനുതന്നെ; ലേലമുറപ്പിച്ച് ഭരണസമിതി

ഗുരുവായൂരപ്പന് കാണിക്ക ലഭിച്ച മഹീന്ദ്ര ഥാർ അമലിനുതന്നെ; ലേലമുറപ്പിച്ച് ഭരണസമിതി

0

ഗുരുവായൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ ജീപ്പ് ലേലത്തിൽ പിടിച്ച ആൾക്ക് തന്നെ വാഹനം കൈമാറാൻ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ അംഗീകാരം. കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലിയാണ് വണ്ടി ലേലത്തിൽ പിടിച്ചത്. 15,10,000 രൂപയ്ക്ക് ഥാർ ലേലം പോയതിനു പിന്നാലെ വിവാദമുയർന്നിരുന്നു.

ലേലത്തിൽ ഒരാൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അലിക്കുവേണ്ടി തൃശ്ശൂർ എയ്യാൽ സ്വദേശിയും ഗുരുവായൂരിൽ ജ്യോത്സ്യനുമായ സുഭാഷ് പണിക്കരാണ് ലേലം വിളിക്കാനെത്തിയത്. ഭരണസമിതി യോഗത്തിൽ അന്തിമ തീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചതോടെയാണ് അനിശ്ചിതത്വം നിലനിന്നിരുന്നത്. എന്നാൽ ഇന്ന് ചേർന്ന ഭരണസമിതി യോഗം വാഹനം ലേലത്തിൽ വിളിച്ച ആൾക്ക് തന്നെ കൈമാറാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ 21 ലക്ഷം രൂപയ്ക്ക് വാഹനത്തിന് നൽകാനാകുമോ എന്ന ദേവസ്വം ഭരണസമിതി ഇന്ന് ആരാഞ്ഞു. എന്നാൽ 14 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള വാഹനം താൻ 15,10,000 രൂപയ്ക്കാണ് ലേലത്തിൽ പിടിച്ചത്. ജിഎസ്ടി അടക്കം 18 ലക്ഷത്തോളം രൂപ മുടക്കേണ്ടി വരുമെന്നും അമൽ അറിയിച്ചു. 18-ാം തിയതി ലേലത്തിൽ വിളിച്ച തുകയ്ക്ക് തന്നെ വാഹനം സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമൽ ദേവസ്വം സമിതിയെ അറിയിച്ചു. തുടർന്ന് ഭരണസമിതി ലേലത്തിന് അംഗീകാരം നൽകി.

ദേവസ്വം ഭരണസമിതി അംഗീകാരം ഇനി ദേവസ്വം കമ്മീഷണർക്ക് കൈമാറും. കമ്മീഷണർ അന്തിമ അനുമതി നൽകിയാൽ അമലിന് ഗുരുവായൂരിൽ നിന്ന് ഥാർ കൊണ്ടുപോകാം.

ലേലം നടന്നതിന് പിന്നാലെ താൻ 25 ലക്ഷം രൂപയ്ക്കുവരെ വിളിക്കാൻ തയ്യാറായിട്ടാണ് വന്നതെന്ന് അമലിന് വേണ്ടി ലേലത്തിനെത്തിയ സുഭാഷ് പണിക്കർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മത്സരലേലമില്ലാതെ 15,10,000 രൂപയ്ക്ക് കിട്ടിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇതിനു പിന്നാലെയാണ് 21-ന് ചേരുന്ന ഭരണസമിതി യോഗത്തിൽ അന്തിമതീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചത്. ചെയർമാന്റെ നിലപാട് ശരിയല്ലെന്ന് സുഭാഷ് പണിക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. 15 ലക്ഷം രൂപയിലായിരുന്നു ലേലം തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here