ഗവർണറുടെ നിലപാടിൽ രാഷ്ട്രീയം ; ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിയുടെ വിമര്‍ശനം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഗവർണറുടെ നിലപാടിൽ രാഷ്ട്രീയമുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി വിമർശനമുന്നയിച്ചത്. വിസി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ല. നിയമനങ്ങളെല്ലാം സുതാര്യമാണെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍ നിയമനം സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വിസി നിയമനത്തിനെതിരായ ഹരജി ഹൈകോടതി തള്ളിയതോടെ ഗവർണർക്കും പ്രതിപക്ഷത്തിനും ശക്തമായ ഭാഷയിൽ മറുപടി നൽകാനാണ് സി.പി.എം നീക്കം. എന്നാൽ, നാളെ തന്നെ ഈ വിഷയത്തിൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹരജിക്കാർ.

അതേസമയം, വി.സിയുടെ നിയമിക്കണമെന്ന് കത്ത് നൽകിയ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതേ വിഷയത്തിൽ ലോകായുക്തയെ സമീപിക്കാനിരിക്കുകയാണ് രമേശ് ചെന്നിത്തല.

കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്. അതേസമയം, വി.സിയുടെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈകോടതി ഫയലിൽ സ്വീകരിക്കാതെ തള്ളിയത് സർക്കാറിന് ആശ്വാസം നൽകുന്നുണ്ട്.