Home State പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ഡോക്ടറെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു

പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ഡോക്ടറെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു

0

കൊച്ചി: പ്രസവത്തെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിൽ ഡോക്ടറെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതായി ടാറ്റ ആശുപത്രി അധികൃതർ. പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും അന്വേഷണവുമായി സഹകരിക്കുമെന്നും അധികൃതർ പറഞ്ഞു.

കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേ വെളിയിൽ ജിതേഷിന്റെ ഭാര്യ ഗോപിക (26) ആണ് തിങ്കളാഴ്ച രാത്രി പ്രസവത്തെ തുടർന്ന് രക്തസ്രാവം മൂലം മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണ കാരണം എന്ന് ആരോപണം ഉയർന്നിരുന്നു.

സിപിഐയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി ആശുപത്രിക്കു മുന്നിൽ പ്രതിഷേധവും നടത്തി. ചൊവ്വാഴ്ച ആശുപത്രിക്കു മുന്നിൽ വലിയ സമരം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. സിപിഐ നേതാക്കൾ ചൊവ്വാഴ്ച ആശുപത്രി അധികൃതരുമായി ചർച്ച നടത്തി. തുടർന്ന് ഡോക്ടറെ സസ്പെൻഡ്‌ ചെയ്തുവെന്നും നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്നും മാനേജ്മെൻറ് അറിയിച്ചെന്നും സമരം അവസാനിപ്പിച്ചെന്നും നേതാക്കൾ അറിയിച്ചു.

ഗോപികയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം അരൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് 10-ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. ഗോപിക ജന്മം നൽകിയ പെൺകുഞ്ഞ് സുഖമായിരിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുന്നോട്ടു പോകുമെന്നും ആശുപത്രിയുടെ അനാസ്ഥയാണ് യുവതിയുടെ മരണ കാരണമെന്നും ബന്ധുക്കൾ പറഞ്ഞു. യാതൊരു ഒത്തുതീർപ്പും അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here