സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത; തിരുവനന്തപുരത്ത് അതീവ ജാഗ്രത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടുക്കി ഡാം തുറക്കുന്നതിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാ​ഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി,കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

നെയ്യാറിൽ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. നെയ്യാറ്റിൻകര പാലക്കടവിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേ​ഹം കിട്ടിയത്. ഒഴുക്കിൽപെട്ടതാകാമെന്നാണ് പ്രാഥമിക നി​​ഗമനം.

കനത്ത മഴമൂലം ഇന്നലെ മണ്ണ് വീണ് മൂടി പാറശാല റെയിൽവേ പാളത്തിലെ മണ്ണ് പൂർണ്ണമായും നീക്കാൻ കഴിഞ്ഞില്ല. ശക്തമായ മഴയിൽ മണ്ണ് വീണ്ടും വീഴുകയാണ്. നെയ്യാറ്റിൻകര ദേശീയപാതയിലെ മരുത്തൂർപാലം തകർന്നതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും നിർത്തിയിട്ടുണ്ട്.
അറ്റകുറ്റപണിക്ക് ശേഷം ഇന്ന് ഗതാഗതം പുന:സ്ഥാപിക്കാൻ ആണ് ശ്രമം

കൊല്ലത്തും മഴ തുടരുകയാണ്. കുളത്തൂപ്പുഴ ആര്യങ്കാവ് അടക്കം കിഴക്കൻ മേഖലകളിൽ ശക്തമായ മഴയാണ്. പുനലൂരിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കല്ലടയാറ്റിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങൾ ഇല്ല.മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ ആര്യങ്കാവ് , അച്ചൻകോവിൽ , കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു.മണ്ണിടിച്ചിലും മരങ്ങൾ വീണുള്ള അപകട സാധ്യതയും കണക്കിലെടുത്താണ് തീരുമാനം

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.68 അടിയായി ഉയർന്നു. 2399.03 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. മഴ തുടർന്നാൽ അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ കെ എസ് ഇ ബി ഇന്ന് തീരുമാനം എടുത്തേക്കും. മുല്ലപ്പെരിയാർ ജലനിരപ്പ് 139.85 അടിയായും ഉയർന്നിട്ടുണ്ട്.