അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കൾ റിമാൻഡിൽ; വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

തലശേരി: വയനാട്ടിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് ബി ജി കൃഷ്ണമൂർത്തിയെയും സാവിത്രിയേയും കോടതി റിമാൻസ് ചെയ്തു. ഇവരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. അടുത്ത മാസം ഒമ്പത് വരെയാണ് റിറിമാൻഡ് കാലാവധി. തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തത്.

ഇന്നലെയാണ് വയനാട്ടിൽ മാവോയിസ്റ്റ് നേതാക്കളായ ബി ജി കൃഷ്ണമൂർത്തിയെയും സാവിത്രിയേയും അറസ്റ്റ് ചെയ്തത്. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബിജി കൃഷ്ണമൂർത്തി. കർണാടക അതിർത്തിയോട് ചേർന്ന പ്രദേശത്ത് വെച്ച് കേരള പൊലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്

ബി ജി കൃഷ്ണമൂർത്തി കേരളത്തിലെ മാവോയിസ്റ്റ് സംഘത്തലവനായി അറിയപ്പെടുന്നയാളാണ്. കഴിഞ്ഞ ദിവസം നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പൊലീസ് പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രനെ പൊലീസ് എൻഐഎ സംഘത്തിന് കൈമാറി.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. വയനാട് ജില്ലയിലെ പലയിടങ്ങളിലും ഇവരുടെ കൂട്ടാളികൾക്കായി തീവ്രവാദ വിരുദ്ധ സ്ക്വാഡ് തെരച്ചിൽ നടത്തുന്നുണ്ട്.