അന്‍സിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു

കൊച്ചി: പാലാരിവട്ടത്ത് അന്‍സി കബീറും അഞ്ജനയും മരിച്ച വാഹനാപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും വിട പറഞ്ഞു. ഇതോടെ പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്‍റെ മകന്‍ കെ എ മുഹമ്മദ് ആഷിഖ് ആണ് മരിച്ചത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഈ ഇരുപത്തിയഞ്ചുകാരന്‍. ഇന്നലെ രാത്രിയാണ് ആഷിഖ് മരിച്ചത്.

നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടമുണ്ടായത്. വെറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ടി മീഡിയനിലെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. കാറോടിച്ചിരുന്ന മാള സ്വദേശി അബ്ദുല്‍ റഹ്മാന്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ആറ്റിങ്ങല്‍ സ്വദേശിയായ അന്‍സിയുടെ ആകസ്മിക മരണത്തില്‍ അന്‍സിയുടെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ടെക്നോപാര്‍ക്കിലെ ഇന്‍ഫോസിസില്‍ ജീവനക്കാരിയായിരുന്ന അന്‍സി വര്‍ഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.

അന്‍സിക്കൊപ്പം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തില്‍ അന്‍സി ഒന്നാം സ്ഥാനവും അ‍ഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അന്‍സി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരുവനന്തപുരം ആലങ്കോട് അബ്ദുള്‍ കബീര്‍ – റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അന്‍സി. തൃശ്ശൂ‍ര്‍ ആളൂരിലെ എ കെ ഷാജന്‍റെ മകളാണ് അഞ്ജന.

ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍പെട്ടവര്‍ സ‌ഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തില്‍ ഇടിച്ച്‌ തകരുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു പോയി. അപകട സ്ഥലത്ത് വെച്ച്‌ തന്നെ അന്‍സി കബീറും, അഞ്ജന ഷാജനും മരിച്ചിരുന്നു.