ലഹരി വേട്ടക്കേസിലെ കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

മുംബൈ: മുംബൈയില്‍ ആഢംബര കപ്പലില്‍ നിന്നും ലഹരി മരുന്ന് പിടികൂടുന്നതിന് നേതൃത്വം നല്‍കിയ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ലഹരി മരുന്ന് പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാനെ വിട്ടയയ്ക്കാന്‍ സമീര്‍ വാങ്കഡെ കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നത്. എന്‍സിബിയുടെ തന്നെ വിജിലന്‍സ് സംഘമാണ് സമീറിനെ ബുധനാഴ്ച ചോദ്യം ചെയ്യുക.

ലഹരി കേസിലെ സാക്ഷി പ്രഭാകര്‍ സെയിലിന്റെ കൈക്കൂലി ആരോപണത്തെ തുടര്‍ന്നാണ് സമീറിനെതിരെയുള്ള അന്വേഷണം. ആര്യന്‍ ഖാനെ വിട്ടയക്കാന്‍ 25 കോടി രൂപ സമീര്‍ വാങ്കഡെ കൈക്കൂലി വാങ്ങിയെന്നാണ് ആരോപിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് സമീറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. കേസിലെ സാക്ഷിയായ കെ പി ഗോസാവിയും പണം കൈപ്പറ്റിയെന്നും പരാതിയുണ്ട്.

സമീറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതില്‍ പ്രധാനമാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് പുറത്തുവിട്ട കത്ത്. പേര് വെളിപ്പെടുത്താത്ത എന്‍സിബി ഉദ്യോഗസ്ഥന്റേതാണ് കത്ത് എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ പണം തട്ടിയെന്നാണ് കത്തില്‍ ആരോപിക്കുന്നത്.

ദീപിക പദുക്കോണ്‍, രാകുല്‍ പ്രീത് സിങ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാം പാല്‍ എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് ആരോപണം. അഭിഭാഷകനായ അയാസ് ഖാന്‍ വഴി പണം കൈപ്പറ്റിയെന്നും ലഹരി ഇടപാടുകാരുമായി വാങ്കഡെക്ക് ബന്ധമുണ്ടെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. 26 കേസുകളുടെ വിവരങ്ങള്‍ കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ്ങിന്റെ നേതൃത്വത്തിലായിരിക്കും സമീറിനെ ചോദ്യം ചെയ്യുക. കേസിലെ സാക്ഷികളായ ഗോസാവിയേയും പ്രഭാകര്‍ സെയിലിനേയും ചോദ്യം ചെയ്യും.

അതേസമയം, കേസ് അട്ടിമറിക്കാന്‍ ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നതായി എന്‍സിബി ആരോപിച്ചു. ആര്യന്‍ ഖാന്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്നാണ് എന്‍സിബി കോടതിയില്‍ വാദിച്ചത്. കേസിലെ വെളിപ്പെടുത്തലുകള്‍ കേസ് അട്ടിമറിക്കാനാണെന്നാണ് എന്‍സിബി പറയുന്നത്. ആര്യന്‍ ഖാന്റ് ജാമ്യാപേക്ഷ ഇന്നലെ ബോംബൈ ഹൈക്കോടതിയും തള്ളിയിരുന്നു. ജാമ്യാപേക്ഷ സംബന്ധിച്ച വാദം ഇന്ന് കോടതി വീണ്ടും പരിഗണിക്കും.