സ്വർണം ചപ്പാത്തിക്കല്ലിൽ നേർത്ത പാളിയാക്കി കടത്താൻ ശ്രമം; കരിപ്പൂരില്‍ പിടിച്ചത് 796 ഗ്രാം

കൊണ്ടോട്ടി: ചപ്പാത്തിക്കല്ലിൽ നേർത്ത പാളിയാക്കി കടത്താൻ ശ്രമിച്ച 24 കാരറ്റ് സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി സമീജി(29)ൽനിന്നാണ് സ്വർണം പിടികൂടിയത്.

സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽനിന്നാണ് സമീജ് എത്തിയത്. ചപ്പാത്തിക്കല്ലിനുള്ളിൽ കനംകുറഞ്ഞ പാളിയായി 796 ഗ്രാം സ്വർണമാണ് കടത്തിയത്. ചെക്ക്‌ ഇൻ ബാഗേജിലാണ് സ്വർണം കൊണ്ടുവന്നത്. പിടികൂടിയ സ്വർണത്തിന് 39 ലക്ഷം രൂപ വിലമതിക്കും. മറ്റൊരു കേസിൽ മിശ്രിതമാക്കി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി.

കോഴിക്കോട് തലയാട് സ്വദേശി പി.എ. ഷമീറിൽനിന്നാണ് സ്വർണം പിടികൂടിയത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ മസ്കറ്റിൽനിന്നാണ് യുവാവ് എത്തിയത്. 1.3 കിലോഗ്രാം സ്വർണമിശ്രിതം സോക്സിനകത്ത് ഒളിപ്പിച്ചുകടത്താനാണ് ശ്രമിച്ചത്.

ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ സി.പി. സബീഷ്, സന്തോഷ് ജോൺ, ഉമാദേവി, ടി.എൻ. വിജയ, പ്രേംപ്രകാശ് മീണ, പ്രണായ് കുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.