കൊക്കയാറില്‍ കണ്ടെത്തിയ രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച നിലയില്‍; കരളലിയും കാഴ്ച

തൊടുപുഴ: ഇടുക്കി കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ കരളലിയുന്ന കാഴ്ച്ചകള്‍. ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാജി ചിറയില്‍ (55) എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയത്.

ഇതില്‍ കുഞ്ഞുങ്ങളില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ അമ്മയെ കെട്ടിപ്പിടച്ച് കിടക്കുന്ന നിലയിലും ഒരുകുഞ്ഞിന്റ മൃതദേഹം തൊട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ബന്ധുവിന്റെ വിവാഹത്തിന് ആയി ഭാര്യവീട്ടില്‍ എത്തിയതായിരുന്നു ചേരിപ്പുറത്ത് സിയാദും കുടുംബവും. സിയാദും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും പിതാവിന് സുഖമില്ലെന്ന് അറിഞ്ഞതോടെ കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിയതിനാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെടുകയായിരുന്നു.

സിയാദ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ മക്കളേയും ഭാര്യയേയും, സഹോദരന്റെ മക്കളേയും നഷ്ടമാവുകയായിരുന്നു. മണിമലയാറ്റില്‍ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസ്സുകാരന്‍ സച്ചു ഷാഹുലിനായി തെരച്ചില്‍ തുടരുന്നു. ഒഴുക്കില്‍പെട്ട് കാണാതായ ആന്‍സി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.

അതേസമയം, കോട്ടയം കൂട്ടിക്കലില്‍ തെരച്ചില്‍ അവസാനിപ്പിച്ചു. ഇവിടെ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂട്ടിക്കലില്‍ മാത്രം പതിനൊന്നുപേര്‍ മരിച്ചു. കൂട്ടിക്കല്ലില്‍ ഇന്ന് എട്ടുപേരുടൈ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടുന്നു.