ഏഴാം വളവിൽ ലോറി മറിഞ്ഞ് അട്ടപ്പാടി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

പാലക്കാട്: ഏഴാം വളവിൽ വലിയ ലോറി മറിഞ്ഞും മറ്റൊരു ലോറി കുടുങ്ങിയും അട്ടപ്പാടി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. പൊലീസും ഫയർഫോഴ്സും വനം അധികൃതരും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

ഗൂഗിൾ മാപ്പിനെ കണ്ണടച്ചു വിശ്വസിച്ചതാണ് ഇതര സംസ്ഥാനക്കാരായ ഡ്രൈവർമാരെയും ഒരു ദേശത്തെയും കഷ്ടത്തിലാക്കിയത്. ഇന്നലെ രാത്രി കോഴിക്കോടുനിന്നും കോയമ്പത്തൂരിലേക്ക് വന്ന 16 ചക്രങ്ങളുള്ള വലിയ രണ്ട് ട്രക്കുകൾക്ക് ഗൂഗിൾ മാപ്പ് വഴികാട്ടിയത് അട്ടപ്പാടി ചുരം വഴിയുള്ള ഷോട്ട് കട്ട്. പിന്നൊന്നും നോക്കിയില്ല, കിലോമീറ്ററുകൾ ലാഭിക്കാനായി അവർ നെല്ലിപ്പുഴയിൽനിന്നും ഇടത്തോട്ടെടുത്ത് മുന്നോട്ട് പോയി.

കുറച്ചുദൂരം വന്നപ്പോൾ പന്തികേട് തോന്നിയെങ്കിലും പിന്നോട്ടെടുക്കാനോ യുടേൺ തിരിയാനോ സാധിക്കാത്ത വിധം കുടുങ്ങി. ഒരുവിധം എട്ടാം വളവ് വരെ ട്രക്കുകളെ തള്ളിക്കയറ്റി. ഒരു ട്രക്ക് ഏഴാം മൈലിൽ കുടുങ്ങുകയും മറ്റൊന്ന് എട്ടാം വളവിൽ മറയുകയും ചെയ്തു. ആരുടെയും പരുക്ക് സാരമുള്ളതല്ല.

ട്രക്കുകളെ ക്രെയിൻ ഉപയോഗിച്ചുയർത്തി നീക്കം ചെയ്ത ശേഷമേ ചുരം വഴി ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. ഇതിനു മണിക്കൂറുകൾ ആവശ്യമാണ്. അത്യാവശ്യ യാത്രക്കാർ ആനക്കട്ടി വഴി പോകുന്നതാണ് ഉചിതമെന്ന് അധികൃതർ പറഞ്ഞു. ചുരം വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല. ആനമൂളിയിലും മുക്കാലിയിലും വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയാണ്. വലിയ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചുള്ള മുന്നറിയിപ്പ് ബോർഡുകളുടെ അഭാവമാണ് അപകടത്തിന് കാരണമെന്നു നാട്ടുകാർ പറഞ്ഞു.