Home State കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകും, സർക്കാർ പിന്മാറണം: അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ

കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകും, സർക്കാർ പിന്മാറണം: അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ

0

കോഴിക്കോട്: കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ. സർക്കാർ കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറണം. റിയൽ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ ഇത് ഗുണം ചെയ്യൂ. പ്രതിപക്ഷത്തിരിക്കുമ്പോൾ എക്സ്പ്രസ് ഹൈവേയേ എതിർത്തവരാണ് കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നത് എന്നത് ദൗർഭാഗ്യകരം.

ഏറെ പാരിസ്ഥിതികാഘാതം ഉണ്ടായേക്കാവുന്ന കെ റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം. കോഴിക്കോട് കാട്ടിലപ്പീടികയിൽ കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രശാന്ത് ഭൂഷൺ. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് ഇ ശ്രീധരൻ അടക്കമുള്ളവരുടെ ഉപദേശം തേടാമായിരുന്നുവെന്നും പ്രശാന്ത് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഫും രംഗത്തുവന്നിരുന്നു. പരിസ്ഥിതിക്ക് വൻ ദോഷം ഉണ്ടാക്കുന്ന അതിവേഗ റെയിൽ പാത കേരളത്തെ നെടുകെ മുറിക്കും. പദ്ധതി സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും എംകെ മുനീർ സമിതി യുഡിഫ് നേതൃത്വത്തിനു റിപ്പോർട്ട്‌ നൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം കെ റെയിൽ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. 11 ജില്ലകളിൽ നിന്നായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. റെയിൽവേ ബോർഡിൽ നിന്ന് പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് അനുസരിച്ചാവും ഭൂമി ഏറ്റെടുക്കൽ.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നാവും ഭൂമി ഏറ്റെടുക്കുക. ഇതിനായി ഏഴ് തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്‌പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസും മേല്‍പ്പറഞ്ഞ ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍എ) ഓഫീസുകളും രൂപീകരിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് താത്ക്കാലികമായാണ് നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here