ട്രെയിന്‍ യാത്രക്കാരെ മയക്കി കവര്‍ച്ച നടത്തിയ കേസില്‍ ബംഗാള്‍ സ്വദേശികളായ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരെ മയക്കി കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. ബംഗാള്‍ സ്വദേശികളായ സുബൈര്‍, ഹയാം, അലി എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരെ തിരുവനന്തപുരത്ത് എത്തിക്കും.

സെപ്റ്റംബര്‍ 12ന് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ വെച്ചായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയത്. ആഗ്രയില്‍ നിന്ന് കായംകുളത്തേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന വിജയലക്ഷ്മിയും മകള്‍ അഞ്ജലുവും തിരുനെല്‍വേലി സ്വദേശി കൗസല്യയുമാണ് മോഷണത്തിന് ഇരയായത്.

സ്ത്രീകള്‍ ശുചിമുറിയില്‍ പോയപ്പോള്‍ ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തില്‍ പ്രതികള്‍ മയക്കുരുന്ന് കലര്‍ത്തുകയായിരുന്നു.ഇവരുടെ ബാഗിലുണ്ടായിരുന്ന പത്തുപവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണുകളുമാണ് മോഷ്ടിച്ചത്.

ആലുവയിലേക്കു വന്ന തിരുനെല്‍വേലി സ്വദേശി കൗസല്യയുടെ മൊബൈല്‍ ഫോണുകളാണ് മോഷ്ടിച്ചത്. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ റെയില്‍വെ പൊലീസാണ് സ്ത്രീകളെ അസ്വാഭാവികമായ നിലയില്‍ കണ്ടെത്തിയത്. ഇവരോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായത്.