ലഖിംപൂര്‍ സംഘര്‍ഷം; പ്രിയങ്ക ഗാന്ധി അറസ്റ്റില്‍; പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍

ലഖ്നൗ: ലഖിംപൂരില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. സംഘര്‍ഷമുണ്ടായ മേഖലയിലും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളേയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.

സംഘര്‍ഷ ബാധിത മേഖലയില്‍ എത്തി കര്‍ഷകരെ കാണാന്‍ തീരുമാനിച്ച പ്രിയങ്കയെ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഇത് കര്‍ഷകരുടെ രാജ്യമാണെന്നും കര്‍ഷകരെ കാണുന്നതില്‍ നിന്ന് എന്തിനു തടയുന്നെന്നും കഴിഞ്ഞ ദിവസം രാത്രി ലഖ്നൗവില്‍ എത്തിയ പ്രിയങ്ക ചോദിച്ചിരുന്നു. കര്‍ഷകരുടെ ശബ്ദം ഇനിയും കൂടുതല്‍ ശക്തമാവുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലഖിംപൂരില്‍ പ്രിയങ്ക സന്ദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് പൊലീസ് ഇവരെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നതായി ദേശീയ മാധ്യമമായ ഇന്ത്യടുഡേ പറയുന്നു. എന്നാല്‍ ഇത് ലംഘിച്ച് പ്രിയങ്ക സംഘര്‍ഷ ബാധിത മേഖലയിലേക്ക് തിരിച്ചതാണ് അറസ്റ്റിന് കാരണമായതെന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രിയങ്ക ലഖിംപൂരിലെത്തിയെന്ന് എ ഐ സി സി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ട്വിറ്ററിലൂടെ പറഞ്ഞു.അറസ്റ്റിലായ പ്രിയങ്ക നിലവില്‍ സീതാപൂര്‍ പൊലീസ് സ്റ്റേഷനിലാണെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്നലെയാണ് ഉത്തര്‍ പ്രദേശിലെ ലഖിംപൂരില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹന വ്യൂഹം ഇടിച്ചു കയറിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. അജയ് മിശ്രയെ മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കര്‍ഷകരുടെ വാദം തള്ളി അജയ് മിശ്ര രംഗത്ത് എത്തിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ തന്റെ മകന്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നും മകനല്ല വണ്ടി ഓടിച്ചതെന്നുമാണ് മന്ത്രി പറയുന്നത്. കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും അജയ് മിശ്ര പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കര്‍ഷകര്‍ പ്രതിഷേധിച്ചെത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

രാജ്യവ്യാപകമായി പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് കര്‍ഷകര്‍.