വിഎം സുധീരന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചു

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ വി എം സുധീരന്‍ രാജിവെച്ചു. കോണ്‍ഗ്രസിലെ ഭാരവാഹി പുനസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന. രാജി കത്ത് വെള്ളിയാഴ്ച രാത്രി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് കൈമാറി.

ശാരീരിക അസ്വസ്ഥതകളുണ്ടെന്നാണ് സുധാകരനെ ഫോണില്‍ വിളിച്ച് സുധീരന്‍ അറിയിച്ചിരിക്കുന്നത്. കെപിസിസിയിലെ ഏറ്റവും ഉന്നത സ്ഥാനങ്ങളില്‍ ഒന്നാണ് രാഷ്ട്രീയകാര്യ സമിതി. എന്നാല്‍ രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ലെന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും സുധീരന്‍ അടക്കമുള്ളവര്‍ പരാതി പറഞ്ഞിരുന്നു.

കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴും താനടക്കമുള്ള മുതിര്‍ന്ന നേതാക്കളോട് വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ലെന്നും
വിഎം സുധീരന്‍ കുറ്റപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം രാജിയുടെ കാരണം സുധീരന്‍ വ്യക്തമാക്കിയിട്ടില്ല. താന്‍ കോണ്‍ഗ്രസിന്റ സാധാരണ പ്രവര്‍ത്തനകനായി തുടരുമെന്നാണ് വി എം സുധീരന്‍ പറഞ്ഞത്.