ജയലളിതയുടെ എസ്റ്റേറ്റിലെ കമ്പ്യൂട്ടർ ഓപറേറ്ററുടെ ദുരൂഹ മരണം; പ്രത്യേക അന്വേഷണത്തിന് പോലീസ്

ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന 29 കാരനായ കമ്പ്യൂട്ടർ ഓപറേറ്ററുടെ ദുരൂഹ മരണത്തെ കുറിച്ച് പോലീസ് പ്രത്യേക അന്വേഷണം നടത്തും . എസ്റ്റേറ്റിൽ നടന്ന കൊള്ളയ്ക്കും കൊലപാതകത്തിനും ശേഷം, രണ്ട് മാസങ്ങൾ കഴിഞ്ഞായിരുന്നു കമ്പ്യൂട്ടർ ഓപറേറ്ററുടെ ദുരൂഹ മരണം.

ജയലളിതയുടെ മരണത്തിന് ശേഷം, 2017 ഏപ്രിലിൽ എസ്റ്റേറ്റിൽ കൊള്ളയും കൊലപാതകവും നടന്നിരുന്നു. സംഭവത്തിനുശേഷം ജൂലൈയിലാണ് കമ്പ്യൂട്ടർ ഓപറേറ്ററായി ജോലി ചെയ്തിരുന്ന നീലഗിരി നടുഹട്ടി ബി. ദിനേഷ് കുമാർ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയത്.

ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിലായിരിക്കെയായിരുന്നു മരണം. കൊള്ള- കൊലപാതക സംഭവങ്ങളുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ദിനേഷ്കുമാറിൻ്റെ പക്കലുണ്ടായിരുന്നുവെന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്.