മിന്നൽ പരിശോധന; വേഷം മാറിയെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയെ ഇടിച്ചു പഞ്ചറാക്കി ; അധിക്ഷേപിച്ച് ആശുപത്രി ജീവനക്കാർ

ന്യൂഡെൽഹി: മിന്നൽ പരിശോധനയുടെ ഭാഗമായി സാധാരണ രോഗിയുടെ വേഷത്തിൽ ഡെൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ സുരക്ഷാ ജീവനക്കാർ ‘കൈകാര്യം ചെയ്തു’.

മന്ത്രിതന്നെയാണ് ഓക്സിജൻ പ്ലാന്റ് ഉൾപ്പെടെ ആശുപത്രിയിലെ നാല് സൗകര്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവേളയിൽ കൈയേറ്റവിവരം വെളിപ്പെടുത്തിയത്. ആശുപത്രിയുടെ യഥാർഥ അവസ്ഥ അറിയാൻ വേഷംമാറിയെത്തിയ തന്നെ ഗേറ്റിൽ സുരക്ഷാ ജീവനക്കാരൻ ഇടിച്ചു പഞ്ചറാക്കിയതായും ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഒട്ടേറെ രോഗികൾ സ്ട്രെച്ചറുകളും മറ്റ് ചികിത്സാസഹായങ്ങളും ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നത് കണ്ടെത്തി. തന്റെ മകനുവേണ്ടി ഒരു സ്ട്രെച്ചർ എടുക്കണമെന്ന് ജീവനക്കാരോട് കേണപേക്ഷിക്കുന്ന എഴുപത്തിയഞ്ചുകാരിയെ കണ്ടു. ‘1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയിൽ ഒരാൾപോലും അവരുടെ സഹായത്തിനെത്തിയില്ല. ജീവനക്കാരുടെ ഇത്തരം പെരുമാറ്റത്തിൽ സംതൃപ്തനല്ല.

എനിക്കുണ്ടായ ദുരനുഭവം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. ജീവനക്കാരനെ പുറത്താക്കിയോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ ഈ വ്യവസ്ഥിതിയിൽ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് കാര്യമില്ലെന്ന് മറുപടി നൽകി’ -മാണ്ഡവ്യ പറഞ്ഞു.

ആശുപത്രിയും അവിടുത്തെ ജീവനക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതിനാൽ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ജീവനക്കാരെ ഓർമപ്പെടുത്തി. ആശുപത്രിയിൽ കൊറോണ ചികിത്സയിൽ ഡോക്ടർമാർ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.