കണ്ണൂർ സർവകലാശാലയുടെ സിലബസ് പ്രശ്നം നിറഞ്ഞത് തന്നെ ; വിവാദ സിലബസിനെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയുടെ വിവാദ സിലബസിനെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിലബസ് പ്രശ്നം നിറഞ്ഞത് തന്നെയെന്ന് മന്ത്രി പറഞ്ഞു. മറ്റ് കാഴ്ചപ്പാടുകള്‍ക്ക് സിലബസില്‍ ഇടം’ നല്‍കിയിട്ടില്ല. സിലബസ് ‘പുനരാലോചിക്കുമെന്ന് സര്‍വകലാശാല അറിയിച്ചതായി ആര്‍ ബിന്ദു തന്നെ അറിയിച്ചു.

ആവശ്യമെങ്കില്‍ സിലബസില്‍ മാറ്റം വരുത്തുമെന്ന് സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. സിലബസില്‍ തിരുത്തല്‍ വേണ്ടി വന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടുമെന്ന് മന്ത്രി വ്യക്തമാക്കി. സെക്യുലര്‍ ഇടമായി തുടരേണ്ട ക്ലാസ്സ് റൂമുകളെ വിഭാഗീയ ചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. വര്‍ഗീയ അജണ്ടകള്‍ക്ക് ശക്തി കിട്ടാന്‍ സിലബസ് കാരണമാകരുത്.

വിമര്‍ശനാത്മക പഠനത്തിനായി പോലും വര്‍ഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങള്‍ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മന്ത്രി ആര്‍ ബിന്ദുവിന്‍റെ കുറിപ്പ് ഇങ്ങനെ

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പൊളിറ്റിക്സ് ആന്‍ഡ് ഗവേണന്‍സ് എം എ സിലബസ്സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ അഭിപ്രായം ദൃശ്യമാദ്ധ്യമങ്ങളില്‍ വ്യക്തമാക്കിയിരുന്നെങ്കിലും സാമൂഹ്യമാദ്ധ്യമങ്ങളില്‍ വന്നില്ലെന്ന് ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചതുകൊണ്ടാണീ’പോസ്റ്റ്.

വിവാദമായ സിലബസ്സ്, പ്രശ്നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാട്. രാഷ്ട്രീയചിന്ത എന്നാല്‍ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്സ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പ്രഥമദൃഷ്ട്യാ തന്നെ സംശയിക്കാന്‍ ഇട നല്‍കുന്ന വിധത്തിലാണ് സിലബസിലെ നല്ലൊരു ഭാഗം. മറ്റു പല കാഴ്ചപ്പാടുകള്‍ക്കും അതില്‍ ഇടം നല്‍കിയിട്ടില്ല.

ഇന്ത്യന്‍ രാഷ്ട്രീയചിന്തയിലെ എല്ലാ ധാരകളും ‘ വിമര്‍ശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളില്‍ എത്താനും കുട്ടികള്‍ക്ക് കഴിവ് നല്‍കാന്‍ ഉതകുന്നതാകണം സിലബസ്. ചില പരികല്പനകള്‍ തമ്മില്‍ മാത്രമുള്ള സംവാദത്തിലൂടെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തുന്നത് പരിമിതിയാണ്. വിജ്ഞാനവിപുലീകരണത്തിന് വേണ്ടി നിലകൊള്ളേണ്ട സിലബസ് അങ്ങനെ ആയിക്കൂടാ.

വര്‍ഗ്ഗീയവിഭജന അജണ്ടകള്‍ക്ക് ശക്തി കിട്ടാന്‍ സിലബസുകള്‍ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാടും സര്‍ക്കാരിനുണ്ട്. സെക്യുലര്‍ ഇടമായി തുടരേണ്ട ക്ളാസ്സുറൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. വിമര്‍ശനാത്മകപഠനത്തിനായിപോലും വര്‍ഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങള്‍ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും. ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമായ കൃതികള്‍ സിലബസ്സില്‍ ഉണ്ടാകുന്നത് ശരിയല്ല.

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ കാഴ്ചപ്പാടുകള്‍ സര്‍വ്വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ‘അവരുടെ ഭാഗത്തു നിന്നുള്ള പുനരാലോചന അറിയിച്ചു.

സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍, അവര്‍ക്കുള്ള ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടല്‍ ഞങ്ങളുടെ കാഴ്ചപ്പാടല്ല. അതിനാല്‍, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സിലബസില്‍ മാറ്റങ്ങള്‍ വരുത്തുമെന്നുമുള്ള സര്‍വ്വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണ്. അവരുടെ നടപടികള്‍ വരട്ടെ. സിലബസിന്റെ സാമൂഹ്യകാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങള്‍ ഉണ്ടായാല്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതില്‍ ഒരു സംശയവും വേണ്ട.