ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; കർണാലിൽ ഉപരോധം പിൻവലിച്ച് കർഷകർ

ന്യൂഡെൽഹി: കർണാലിൽ കർഷകർ നടത്തി വന്ന ഉപരോധം പിൻവലിച്ചു. പൊലീസ് നടപടിയിലെ അന്വേഷണം, നഷ്ടപരിഹാരം എന്നിവയടക്കം സമരക്കാർ മുന്നോട്ട് വച്ച ആവശ്യങ്ങൾ ഹരിയാന സർക്കാർ അംഗീകരിച്ചതോടെയാണ് ഉപരോധം പിൻവലിച്ചതായി കർഷക നേതാക്കൾ അറിയിച്ചത്.

ഐതിഹാസിക പോരാട്ടത്തെ തകർക്കാനാകില്ലെന്ന് കർഷക നേതാവ് ഗുർ നാം ചടുനി മാധ്യമങ്ങളോട് പ്രതികരിച്ചു. കർണാലിൽ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് സംഘർഷത്തില്‍ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കർഷകർ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു.

റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലായിരിക്കും ജുഡീഷ്യൽ അന്വേഷണം. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുൻ എസ്‍ഡിഎം ആയുഷ് സിൻഹയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകും. കർഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കർഷകൻ സുശീൽ കാജലിന്റെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ജോലി നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം 28 ന് കർഷകപ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തിച്ചാർജ്ജിൽ ഒരു കർഷകൻ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കർഷകർ പ്രതിഷേധ സമരം ആരംഭിച്ചത്. നാല് തവണ സർക്കാരും കർഷകരും തമ്മിൽ ചർച്ച നടത്തിയിട്ടും തീരുമാനമാകാതെ വന്നതോടെ ഇന്നലെ ഹരിയാന അഡീ. ചീഫ് സെക്രട്ടറി ദേവന്ദ്രസിങ്ങ് നേരിട്ട് എത്തി കർഷകരെ കണ്ടിരുന്നു. പിന്നാലെയാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്.