പൂന്തുറയിൽ അയൽവാസികൾ യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു; രണ്ടുപേർക്കെതിരെ കേസ്

തിരുവനന്തപുരം: അയൽവാസികൾ യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചു. പൂന്തുറ സ്വദേശി ആമിനക്കാണ് മർദ്ദനമേറ്റത്. ആമിനയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവരെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. അയൽവാസികളായ നൗഷാദ്, സുധീർ എന്നിവരാണ് അമിനയെ മർദ്ദിച്ചത്.

ആമിനയുടെ വീടിന്റെ താഴത്തെ നിലയിൽ ഫർണിച്ചർ കടയിലെ ജീവനക്കാർ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവർ ശബ്ദമുണ്ടാക്കി എന്നതാണ് അയൽവാസികളുമായി തർക്കമുണ്ടാകാൻ കാരണം. അയൽവാസികൾ ഗേറ്റിന് മുന്നിൽ എത്തുകയും ഇവരുമായി വാക്കുതർക്കം ഉണ്ടാകുകയുമായിരുന്നു.

നൗഷാദ് ഗേറ്റ് തള്ളിത്തുറന്ന് ആമിനയുടെ വീട്ടിലെത്തി. തുടർന്ന് യുവാക്കള്‍ ഇവരെ മുടിക്ക് കുത്തിപ്പിടിച്ച്‌ മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം. ആമിനയെ അടിച്ച് നിലത്തിടുന്നതും അതിന് ശേഷം വലിച്ചിഴച്ചു കൊണ്ടുപോയി മതിലിൽ ചേർത്ത് ഇടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പൂന്തുറ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സാരമായി പരിക്കേറ്റ ആമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ആമിനയുടെ മൊഴി രേഖപ്പെടുത്തുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിൽ സുധീറിനേയും നൗഷാദിനേയും കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.