മാതാപിതാക്കള്‍ക്ക് കൊറോണ ബാധിച്ച മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി

കണ്ണൂര്‍: മാതാപിതാക്കള്‍ക്ക് കൊറോണ ബാധിച്ച മനോവിഷമത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്ബതിലാണ് 17 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറളം ഫാം തൊഴിലാളികളായ കൂട്ടായി-ഷൈല ദമ്ബതികളുടെ ഏക മകന്‍ ജിത്തുവാണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെയായായിരുന്നു സംഭവം.

ജിത്തുവിന്റെ മാതാപിതാക്കൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ജിത്തു ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന ജിത്തു ഇവിടെ വെച്ചാണ് ആത്മഹത്യ ചെയ്തത്. ആറളം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആറളം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അതേസമയം കഴിഞ്ഞ ദിവസം കൊറോണ ഭീതിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു. തൊളിക്കോട് സ്വദേശി സജികുമാർ-രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം നടന്നത്. സഹോദരന് കൊറോണ ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ. തുടർന്നുള്ള ദിവസങ്ങളിൽ വിശ്വ കുമാർ കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കൊറോണ ബാധിക്കുമെന്ന് ഭയന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്.