പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഗെയില്‍ ഓംവെദ് വിടവാങ്ങി

ചെന്നൈ: പ്രമുഖ ഗ്രന്ഥകാരിയും സാമൂഹിക ശാസ്ത്രജ്ഞയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗെയില്‍ ഓംവെദ് (81) നിര്യാതയായി. ദലിത് രാഷ്ട്രീയം, സ്ത്രീപക്ഷ സമരം, ജാതി വിരുദ്ധ പ്രസ്ഥാനം എന്നിവയെക്കുറിച്ച് പുസ്തകങ്ങൾ രചിച്ച ഒരു അമേരിക്കൻ വംശജയായ ഇന്ത്യൻ പണ്ഡിതയായിരുന്നു ഓംവെദ്ത്.

കൊയ്ന അണക്കെട്ട് മൂലം കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അവകാശങ്ങൾ ഉൾപ്പെടെ രാജ്യത്തെ വിവിധ ജനകീയ പ്രസ്ഥാനങ്ങളിലും അവർ പങ്കെടുത്തു. ഭര്‍ത്താവും ആക്ടിവിസ്റ്റുമായ ഭരത് പടങ്കറുമൊത്ത് സ്ഥാപിച്ച ശ്രമിക് മുക്തി ദളിനൊപ്പം അവസാനം വരെ കര്‍മരംഗത്ത് സജീവമായിരുന്നു. യുഎസിലെ മിനിയപോളിസില്‍ ജനിച്ച്‌ അവിടെ കോളജ് വിദ്യാര്‍ഥിയായിരിക്കെയാണ് ഓംവെദ് സാമൂഹിക സേവന രംഗത്തെത്തുന്നത് .

യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു ഗെയിലിന്റെ അക്ഷീണമായ പോരാട്ടം. ഗ്രാമീണ വികസനം, പരിസ്ഥിതി, ലിംഗം, തുടങ്ങിയ മേഖലകളില്‍ യു.എന്‍.ഡി.പി, ഓക്സ്ഫാം തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. ഗവേഷണത്തിന്‍റെ ഭാഗമായി രാജ്യത്തെ സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ച പഠനത്തിന് ഇന്ത്യയിലെത്തിയ അവര്‍ മഹാത്മ ഫുലെയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായിരുന്നു .

‘പടിഞ്ഞാറേ ഇന്ത്യയിലെ ബ്രാഹ്മണേത പ്രസ്ഥാനം’ എന്നതായിരുന്നു ഗവേഷണ വിഷയം.കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയ ഓംവെദ്1983ല്‍ ഇന്ത്യന്‍ പൗരത്വം നേടിയിട്ടുണ്ട് .

ഡോ. ബാബസാഹെബ് അംബേദ്കര്‍, മഹാത്മ ഭൂലെ, കൊളോണിയല്‍ സൊസൈറ്റി- നോണ്‍ ബ്രാഹ്മിണ്‍ മൂവ്മെന്‍റ് ഇന്‍ വെസ്റ്റേണ്‍ ഇന്ത്യ, സീകിങ് ബീഗംപുര, ബുദ്ധിസം ഇന്‍ ഇന്ത്യ, ദളിത് ആന്‍റ് ഡെമോക്രാറ്റിക് റവലൂഷന്‍, അണ്ടര്‍സ്റ്റാന്‍റിങ് കാസ്റ്റ് എന്നിങ്ങനെ അറിയപ്പെട്ട 25 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.