വായ്പയ്ക്ക് അപേക്ഷിച്ച യുവതിയോട് അശ്ലീല സംസാരം ; പിണറായി ബാങ്ക് സെക്രട്ടറിയായ സിപിഎം നേതാവിനെതിരെ പരാതി

കണ്ണൂർ: ലോണിന് അപേക്ഷിച്ച യുവതിയോട് സിപിഎം നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചതായി പരാതി. പിണറായി ഫാര്‍മേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി നിഖില്‍ നരങ്ങോലിക്ക് എതിരെയാണ് പരാതി.

ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് നിഖില്‍. സംഭവത്തില്‍ പ്രതിഷേധവുമായി യുവതി രംഗത്തെത്തിയതോടെ ബാങ്ക് ഇയാള്‍ക്കെതിരെ നടപടിയെടുത്തു. പാര്‍ട്ടി നടപടിയും പുറകെ ഉണ്ടാവുമെന്നാണ് സൂചന.

കഴിഞ്ഞ ആഴ്ചയാണ് സംഭവം. നിഖില്‍ യുവതിയെ രാത്രി ഫോണില്‍ വിളിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് പരാതി. വാട്സ്‌ആപ്പിലും നിരന്തരം സന്ദേശങ്ങള്‍ അയച്ച്‌ ശല്യപ്പെടുത്തി. ശല്യം അസഹ്യമായതോടെ യുവതി ബന്ധുക്കളെയും കൂട്ടി ബാങ്കിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു.

വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരാഹാരസമരം ആരംഭിക്കും എന്ന യുവതി വ്യക്തമാക്കി. “സംഭവം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ തന്നെ അന്വേഷണം നടത്തി അടിയന്തരമായി നടപടി സ്വീകരിച്ചു. പാര്‍ട്ടി തലത്തിലും നടപടി ഉണ്ടാവും , ” ബാങ്കിന്‍റെ പ്രസിഡന്റും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി യുമായ പി ബാലന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടില്ല.